മോദി സർക്കാരിനെതിരെ ശബ്ദമുയർത്തിയാൽ വെറുതെ വിടില്ലെന്ന ഭീഷണിയാണ് എകെജി ഭവനിലെത്തി എസ്എഫ്ഐ ജോ. സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസിൻ്റെ നീക്കത്തിലൂടെ നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
"സ്വകാര്യ വാഹനത്തിൽ യൂണിഫോം ധരിക്കാതെയും ഔദ്യോഗിക രേഖകളില്ലാതെയുമാണ് പൊലീസ് എത്തിയത്. വർഷങ്ങൾക്ക് മുമ്പുള്ള കേസിൽ അറസ്റ്റ് ചെയ്യണെമെന്ന് അറിയിച്ചാണ് പൊലീസ് എത്തിയത്. ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ മുമ്പ് പങ്കെടുത്ത സമരങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്.
നിയമപരമായി പ്രതിഷേധിക്കുന്നതിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. ഭയപ്പെടുത്തി നിശബ്ദമാക്കിയുള്ള 12 വർഷക്കാലത്തെ ഏകാധിപത്യ ഹുങ്കിനേറ്റ തിരിച്ചടിയിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ സമരപോരാട്ടങ്ങളുടെ അതിശക്തമായ കാലത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് പ്രതികാര നടപടിയുമായി രംഗത്തിറങ്ങുന്നവരെ ഓർമ്മിപ്പിക്കുന്നു. ഇത്തരം പ്രതികാര നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികളായ മുഴുവനാളുകളും പ്രതിഷേധമുയർത്തി രംഗത്തിറങ്ങണം'– എംവി ഗോവിന്ദന്‍ വ്യക്തമാക്കി.