AI Image
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സംഭവത്തില്‍ അമ്മയില്‍ നിന്ന് പിഴയീടാക്കി കോടതി. പതിനാലുവയസുകാരനായ മകന്‍ സ്കൂട്ടര്‍ ഓടിച്ചതിന് പിന്നാലെയാണ് കടയ്ക്കല്‍ സ്വദേശിയായ യുവതിക്ക് പണി കിട്ടിയത്. വാഹനത്തിന്‍റെ റജിസ്ട്രേഡ് ഉടമ 26,000 രൂപ പിഴയായി അടയ്ക്കണമെന്ന് കടയ്ക്കല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിക്കുകയായിരുന്നു.
2023 ഏപ്രിൽ 9നായിരുന്നു സംഭവം. ചിതറ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പതിനാലുകാരന്‍ സ്കൂട്ടറും പറപ്പിച്ച് വന്നത്. കുട്ടിയാണ് ഓടിക്കുന്നതെന്ന് തിരിച്ചറിഞ്ഞ എസ്ഐ മുഹസിൻ മുഹമ്മദ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഉബൈദ്, അരുൺ എന്നിവർ ചേർന്ന് വാഹനം തടഞ്ഞു. പിന്നീട് കുട്ടിയുടെ രക്ഷകർത്താവിനെ വിളിച്ചു വരുത്തി കേസ് എടുക്കുകയായിരുന്നു. സംഭവം നടന്ന് മൂന്നുവര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്.
മോട്ടോര്‍ വാഹന നിയമം അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചാല്‍ വാഹനം നല്‍കിയ മാതാപിതാക്കള്‍/ വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ തടവും ശിക്ഷ നല്‍കാം. വാഹനത്തിന്‍റെ ആര്‍സിയും ഒരു വര്‍ഷത്തേക്ക് റദ്ദാക്കാം. മാത്രവുമല്ല, 25 വയസ് തികയുന്ന് വരെ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനും വിലക്ക് വരാം