കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ മുൻകൂർ ജാമ്യം നിലവിലുള്ളതിനാൽ പിന്നീട് വിട്ടയച്ചു. റിബേഷിനെ പ്രത്യേക അന്വേഷണ സംഘം രണ്ടരമണിക്കൂര്‍ ചോദ്യംചെയ്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
കേസിലെ രണ്ടാം പ്രതിയാണ് റിബേഷ്. ഇന്ന് ഹാജരാന്‍ നോട്ടീസ് നല്‍കിയതോടെയാണ് റിബേഷ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. അറസ്റ്റിന്‍റെ സാധ്യത മുന്നില്‍ കണ്ട് കഴിഞ്ഞ ദിവസം റിബേഷ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. സമൂഹത്തില്‍ കലാപമുണ്ടാക്കുക, വ്യാജ രേഖ പ്രചരിപ്പിക്കുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് റിബേഷിനെതിരെ കേസെടുത്തത്.
ജാമ്യത്തില്‍ വിട്ടെങ്കിലും മാസത്തില്‍ ആദ്യത്തെയും അവസാനത്തെയും തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. കേസിലെ ഒന്നാം പ്രതിയായ ജിതേഷ് ഉണ്ടാക്കിയ സ്ക്രീന്‍ ഷോട്ട് ആദ്യം അയച്ചു നല്‍കിയത് റിബേഷിനാണ്. ഇത് മറ്റു ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത് റിബേഷാണ്. ഇതിനാണ് അറസ്റ്റ്.