സംസ്ഥാനത്ത് ഇന്ന് രാത്രിയിലും നേരിയ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. രാത്രി ഏഴിനും ഒരു മണിക്കും ഇടയിലുള്ള പ്രതിദിന ഉപഭോഗം കണക്കിലെടുക്കുമ്പോള്‍ മുന്നൂറ് മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഉപഭോഗം കൂടിയതും പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് മതിയായ അളവില്‍ വൈദ്യുതി കിട്ടാത്തതും പ്രതിസന്ധി.
പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി കിട്ടാത്ത സാഹചര്യത്തില്‍ മാത്രമേ നിയന്ത്രണം ഏര്‍പ്പെടുത്തുവെന്ന് കെഎസ്‌ഇബി അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും രാത്രികാല വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിരുന്നില്ല.
അതേസമയം, സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന പവർകട്ടിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ സർക്കാരിനെതിരെ തെറ്റായ പ്രചാരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയാണ് നിലവിലുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗത്തിൽ 1000 മെഗാവാട്ടിന്റെ വർധനവുണ്ടായി. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പും താഴ്ന്നു. ഇതിന് പുറമെ ദേശീയ വൈദ്യുതി വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതും നിലവിലെ പ്രതിസന്ധിക്ക് കാരണമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.