വഖഫ് ബോര്‍ഡില്‍ സര്‍ക്കാരും ബോര്‍ഡും തമ്മിലുള്ള പോര് കടുക്കുന്നു. ഹൈക്കോടതി പ്രവര്‍ത്തന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെ കോഴിക്കോട് ബോര്‍ഡിന്‍റെ ജുഡീഷ്യല്‍ സിറ്റിങ് തുടങ്ങി. ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നു ബോര്‍ഡിന്‍റെ ഭരണചുമതലയുള്ള അഡ്മിനിസ്ട്രേറ്റര്‍ വഴി സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.
നയപരവും സാമ്പത്തികവുമായി തീരുമാനമെടുക്കുന്നതിന് നാളെ വരെയാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്. അതിനിടെയാണ് മുന്‍കൂട്ടി നിശ്ചയിച്ചതാണന്ന ന്യായത്തില്‍ കോഴിക്കോട് ജുഡീഷ്യല്‍ സിറ്റിങ്. എ.എ റഹീം എം.പി, ബോര്‍ഡ് സി.ഇ.ഒ.സി.എ മഞ്ജു. സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ ഒഴികെയുള്ളവരാണ് സിറ്റിങിന് എത്തിയത്. 85 കേസുളാണ് പരിഗണിക്കുന്നത്. ജുഡീഷ്യല്‍ സിറ്റിങിന് വിലക്കിലെന്നാണ് ചെയര്‍മാന്‍ കെ.എസ് ഹംസയുടെ വാദം. യോഗം തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഹൈക്കോടതി നിര്‍ദേശം കര്‍ശനമായി പാലിക്കണെമന്നും തീരുമാനങ്ങളെടുക്കരുതെന്നും വഖഫ് ബോര്‍ഡ് അഡ‍്മിനിസ്ട്രേറ്റര്‍ മദീന ബീഗം ഇ–മെയില്‍ വഴി നിര്‍ദേശം നല്‍കിയത്.
അതിനിടെ നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഇടതു സര്‍ക്കാരിന്‍റെ നടപടികാളാണെന്ന് കുറ്റപ്പെടുത്തി ചന്ദ്രികയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ലേഖനമെഴുതി. മുസ്ലിം ലീഗിന് മേധാവിത്വമുള്ള ബോര്‍ഡ് പിടിച്ചെടുക്കാന്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് കെ.എസ് ഹംസയുടെ നേതൃത്വത്തിലുള്ള ബോര്‍ഡിനെ പിണറായി വിജയന്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തതെന്നും ഇതിനായി കേന്ദ്ര വഖഫ് നിയമ ഭേദഗതിയിലെ ചട്ടങ്ങള്‍ ഉപയോഗപെടുത്തിയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.