മന്ത്രിയെ പരിഹസിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡിവൈഎഫ്ഐയുടെ ഭക്ഷണവിതരണം. 'അന്നം മുടക്കികൾ കടക്കൂ പുറത്ത്’ എന്ന ബാനറുമായാണ് ഭക്ഷണവിതരണം.
ആശുപത്രികള്‍ക്കുള്ളിലെ പൊതിച്ചോറ് വിതരണത്തിന് തടയിട്ട ആരോഗ്യമന്ത്രിയുടെ നടപടിയില്‍ രാഷ്ട്രീയ പോര് കനക്കുകയാണ്. ഒരു സംഘടനയുടെയും രാഷ്ട്രീയ പ്രവർത്തനം ആശുപത്രി പരിസരങ്ങളിൽ അനുവദിക്കില്ലെന്നും കമ്യൂണിറ്റി കിച്ചന്‍ മതിയെന്നാണ് യുഡിഎഫ് നയമെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.
കെ മുരളീധരനെതിരെ വ്യാപക വിമര്‍ശനവുമായി സിപിഎം നേതാക്കള്‍ രംഗത്തിറങ്ങിയപ്പോള്‍ പൊതിച്ചോറ് വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. പൊതിച്ചോറില്‍ രാഷ്ട്രീയം വേണ്ടെന്ന് പറഞ്ഞ ബിജെപി നേതാവ് കെ സുരേന്ദ്രനും തീരുമാനത്തെ വിമര്‍ശിച്ചു.
അതേസമയം, ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും, അവിടുത്തെ പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് സർക്കാർ ഇടപെടലുണ്ടായതെന്നും മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.
ഭക്ഷണവിതരണത്തിന്‍റെ മറവിൽ ചില സംഘടനകൾ സംഘടിതമായി ആശുപത്രി സ്ഥലം കൈയേറുന്ന പ്രവണതയാണ് നിലവിലുള്ളത്. ഇത് അംഗീകരിക്കാനാവില്ലെന്നും, ഭക്ഷണവിതരണത്തിനല്ല മറിച്ച് സ്ഥലം കൈയേറിയതിനാണ് താൻ എതിർപ്പ് പ്രകടിപ്പിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം കൈയേറ്റങ്ങൾ അനുവദിക്കാനാവില്ലെന്നും, സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ഇടപെടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൃത്യസമയത്ത് ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്.
ആഹാരത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ല. പാവപ്പെട്ടവർക്ക് ഭക്ഷണം ലഭ്യമാക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഭക്ഷണം നൽകുന്നത് ആരാണെന്നതിൽ തർക്കമില്ല, എന്നാൽ അത് നൽകുന്നവർ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും മന്ത്രി കെ. മുരളീധരൻ കൂട്ടിച്ചേർത്തു. കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.