അനസ്തീസിയക്ക് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ ജില്ല വിദഗ്ധ സമിതി യോഗത്തിൽ ഭിന്നാഭിപ്രായം. ഡോക്ടർമാർ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയതോടെ തീരുമാനമെടുക്കാർ സംസ്ഥാനതല സമിതി യോഗംചേരും. സമിതി തീരുമാന പ്രകാരമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.
അനസ്തീസിയക്ക് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ കഴിഞ്ഞദിവസമാണ് ജില്ലാതല വിദഗ്ധ സമിതി യോഗം ചേർന്നത്. ഡിഎംഒയും പബ്ലിക് പ്രോസിക്യൂട്ടറും ഡോക്ടർമാരും അടങ്ങുന്ന അഞ്ചംഗ സമിതിയില്‍ ഭിന്നഭിപ്രായമുണ്ടായി. വിദഗ്ധസമിതിയിലെ മൂന്നുപേർ ചികിത്സാ പിഴവുണ്ടായെന്ന് അഭിപ്രായപെട്ടു. എന്നാൽ രണ്ട് അംഗങ്ങൾ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. ഏകകണ്ഠമായ അഭിപ്രായ രൂപീകരണം സാധ്യമാകാത്തതിനാൽ തീരുമാനം സംസ്ഥാനതല സമിതിക്ക് വിടേണ്ടി വരും. വിദഗ്ധസമിതി ചികിത്സാപ്പിഴവുണ്ടായി എന്ന് കണ്ടെത്തിയാൽ മാത്രമാകും പൊലീസിന് തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കുക.
ഒന്നര വയസുകാരന്‍റെ മരണത്തിൽ അനസ്തീസിയ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ ഡോക്ടർമാരെ പ്രതികളാക്കുന്നതിനും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതിനും സമതി റിപ്പോർട്ട് നിർണായകമാകും.