• ഉമ്മന്‍ ചാണ്ടിയെ തകര്‍ക്കാന്‍ തന്നെ ഉപദ്രവിച്ചെന്നും അന്വേഷണത്തിനിടെ മര്‍ദ്ദനമേറ്റെന്നും ടെനി ജോപ്പന്റെ ആരോപണം

സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം ടെനി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട കോന്നി സ്വദേശി മല്ലേലിൽ ശ്രീധരൻ നായർ നൽകിയ പരാതിയിലെടുത്ത കേസിൽ നിന്നാണ് ടെനി ജോപ്പനെ ഒഴിവാക്കിയത്. 

കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും, വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്നും ശ്രീധരൻ നായർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി. പാലക്കാട് കിൻഫ്ര പാർക്കിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാമെന്ന് വിശ്വസിപ്പിച്ച് സരിത എസ്.നായരും ബിജു രാധാകൃഷ്ണനും ചേർന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി. 

സരിത നായർക്ക് പണം നൽകാൻ ടെനി ജോപ്പൻ സമ്മർദ്ദം ചെലുത്തിയെന്ന് ശ്രീധരൻ നായർ മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജോപ്പനെ കേസിലെ മൂന്നാം പ്രതിയാക്കിയത്. സോളാർ തട്ടിപ്പിൽ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏക കേസായിരുന്നു ഇത്. കേസിൽ 57 ദിവസമാണ് ജോപ്പൻ റിമാൻഡിൽ കഴിഞ്ഞത്.

13 വര്‍ഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് പരിഹാരമായെന്ന് ടെനി ജോപ്പന്‍. ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ വേണ്ടി തന്നെ ഉപദ്രവിച്ചു. സോളര്‍ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഐജി ഹേമചന്ദ്രന്‍ തന്‍റെ ചെവിക്കല്ലിന് അടിച്ചെന്നും ടെനി ജോപ്പന്‍ കൊല്ലത്ത് പറഞ്ഞു.

ENGLISH SUMMARY:

The Kerala High Court has quashed the case against Teni Joppan, a former personal staff member of Oommen Chandy, in connection with the solar scam case filed by Mallelil Sreedharan Nair. The case was dismissed after the complainant, Sreedharan Nair, informed the court that the matter had been settled. Following the verdict, Joppan expressed relief, stating that his family had endured 13 years of suffering and alleged that he was targeted to frame Oommen Chandy. He further claimed that he was physically assaulted by IG Hemachandran during the investigation.