പയ്യന്നൂരില്‍ അനസ്തീസിയ നല്‍കിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് കുടുംബം. കുട്ടി അബോധാവസ്ഥയിലായപ്പോള്‍ ഇതിനുകൂടിയാണ് നിങ്ങള്‍ ഒപ്പിട്ടു നല്‍കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നും അനസ്തീസിയ നല്‍കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മറ്റു ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. മരിച്ച ദേവാന്‍ഷ് ശൗര്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കും.
ചുണ്ടിലും താടിയിലുമായി ചെറിയ മുറിവ് മാത്രമാണ് ദേവാന്‍ഷ് ശൗര്യക്കുണ്ടായിരുന്നത്. ഇത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്ന് പറഞ്ഞാണ് അനസ്തീസിയ നല്‍കിയത്. 18000 രൂപ നല്‍കിയാലേ ചികില്‍സ ചെയ്യൂ എന്ന് ഡോക്ടര്‍ പറഞ്ഞെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ഗുരുതരാവസ്ഥയിലായ കുഞ്ഞിന്‍റെ മുറിവുകള്‍ തനിയെ ഉണങ്ങിയെന്നും ഇതിന് ചികില്‍സ നല്‍കാനാണ് പ്ലാസ്റ്റിക് സര്‍ജറി നിര്‍ദേശിച്ചതെന്നും വിമര്‍ശനമുണ്ട്. പണത്തിന് വേണ്ടി കുഞ്ഞിനെ കൊന്നുവെന്നും ബന്ധുക്കള്‍.
മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടിക്ക് ചികില്‍സ നല്‍കിയതെന്നാണ് ആശുപത്രിയുടെ ഔദ്യോഗിക വിശദീകരണം. മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ആധുനിക ചികില്‍സയും നല്‍കിയെന്നും മരണത്തില്‍ ദുഖമെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. സൂരജ്–വിജിഷ ദമ്പതികള്‍ക്ക് ആറു വര്‍ഷം കാത്തിരുന്ന് ഐവിഎഫിലൂടെ ചികില്‍സ നടത്തിയതിനൊടുവില്‍ ലഭിച്ച കുഞ്ഞായിരുന്നു ദേവാന്‍ഷ് ശൗര്യ.