രണ്ടാം പിണറായി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായി വിഭാവനം ചെയ്യപ്പെട്ടതാണ് വയനാട് തുരങ്കപാത. നിര്‍മാണോദ്ഘാടനം കഴിഞ്ഞ് ഒന്‍പത് മാസം പിന്നിടുമ്പോഴാണ് പദ്ധതി പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടാവുന്നത്. ഇപ്പോള്‍ നടക്കുന്നത് തുരങ്കപ്പാതയുടെ പ്രാരംഭനിര്‍മാണമാണ്.
മണ്ണിടിഞ്ഞത് തുരങ്കത്തിന്‍റെ പ്രവേശനകവാടമായ മേപ്പാടി–ചൂരല്‍മല ഭാഗത്താണ്. തുരങ്കം ആരംഭിക്കുന്ന മീനാക്ഷി മലയടിവാരത്തിലേക്കുള്ള റോഡ് 60 മീറ്റർ വീതിയിൽ 300 മീറ്റർ നീളത്തിലാണ് നിർമാണം. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് തുരങ്കത്തിന്‍റെ പണിയും തുടങ്ങും. മേപ്പാടി ചൂരല്‍മല റോഡിന് സമാന്തരമായി മണ്ണുനീക്കല്‍ നടക്കുന്നുണ്ട്.
പ്രവേശനകവാടം സമുദ്രനിരപ്പില്‍ നിന്ന് 851 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് ജില്ലയിലെ പ്രവേശനകവാടമായ ആനക്കാംപൊയില്‍ ഭാഗത്ത് തുരങ്കം 75 മീറ്റര്‍ തുരന്നു കഴിഞ്ഞു. 2025 സെപ്റ്റംബര്‍ 31നായിരുന്നു
നിര്‍മാണോദ്ഘാടനം. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് തുരങ്കനിര്‍മാണത്തിനായി ആദ്യസ്ഫോടനം നടത്തി.
3 ഷിഫ്റ്റുകളിലായി നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നു. കാലവര്‍ഷം ശക്തിപ്പെട്ടാലും നിര്‍മാണം നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം മല തുരക്കുകയും മണ്ണു മാറ്റുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ദിലീപ് ബില്‍ഡ്കോണ്‍ കമ്പനിക്കാണ് തുരങ്കപാതയുടെ നിര്‍മാണച്ചുമതല.