മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയതോടെ പുതിയ പ്രതിഷേധവുമായി ലിറ്റിൽ ഫ്ലവർ ബസുടമ. പിഴയടയ്ക്കാൻ ഒരു രൂപ വീതം സഹായം തേടിയാണ് ഡേവിസിന്റെ പ്രതിഷേധം. കഴിഞ്ഞ ദിവസം ട്രിപ്പ് ഒഴിവാക്കിയതിന്റെ പേരിൽ ലിറ്റിൽ ഫ്ലവർ ബസിന് 7500 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയിരുന്നു. ഓരോ ബസ് ഉടമയോടും ജീവനക്കാരോടും യാത്രക്കാരോടും ഒരു രൂപ വീതം സഹായം തേടിയുള്ള പോസ്റ്റ് ബസുടമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ക്യുആര്‍ കോഡ് സഹിതമാണ് പോസ്റ്റ്.
ആലുവ - മാഞ്ഞാലി റൂട്ടിലോടുന്ന 'ലിറ്റിൽ ഫ്ലവർ' ബസാണ് പ്രതിസന്ധിയിലായത്. പ്രിയദർശിനി പദ്ധതി തുടങ്ങിയതോടെ ഈ റൂട്ടിൽ യാത്രക്കാർ കുറഞ്ഞിരുന്നു. തിരക്കില്ലാത്ത സമയത്ത് നഷ്‌ടം ഒഴിവാക്കാൻ വേളാങ്കണ്ണി മാതാ എന്ന ബസുമായി സഹകരിച്ച് ഇടവിട്ട് ട്രിപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ജൂൺ 16 മുതൽ മാഞ്ഞാലിയിൽ നിന്ന് 2.30 നുള്ള ട്രിപ്പ് നിർത്തലാക്കിയിരുന്നു. ഇതാണ് നടപടിക്ക് കാരണം.
സാമ്പത്തിക പ്രതിസന്ധി ഉദ്യോഗസ്ഥനെ അറിയിച്ചിട്ടും ചലാനിൽ അക്കാര്യം കൂടി രേഖപ്പെടുത്തി പിഴ അടപ്പിച്ചെന്നാണ് ആരോപണം. തുടർന്ന് ആർടിഒയെ കണ്ടും പരാതി ഉന്നയിച്ചിരുന്നു.