പെരുമ്പാവൂരില്‍ ഉണക്കമീൻ കച്ചവടത്തിന്‍റ മറവിൽ പോലും ലഹരിവില്‍പ്പന. ചെറുകടകൾക്ക് മുന്നിൽ പരസ്യമായാണ് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത്. നാട്ടില്‍ പോകാനെന്ന പേരില്‍ മുങ്ങുന്ന പലരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന ലഹരിയുമായാണ് പൊങ്ങുന്നത്. മനോരമ ന്യൂസ് ഇന്‍വസ്റ്റിഗേഷന്‍
ദാ ഈ ഇരിപ്പിന്റെ ലക്ഷ്യം ലഹരി കച്ചവടമാണ്, കഞ്ചാവ് മുതൽ ഹെറോയിൻ വരെ എല്ലാം സുലഭം. നേരിൽ പോയി ചോദിച്ചാൽ കിട്ടില്ല. ഭായ് മാർക്കറ്റിൽ ഇടനിലക്കാരുണ്ട്. അവരാണ് ഇവർ.
കഴിഞ്ഞ ദിവസം 17 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പെരുമ്പാവൂരിൽ നിന്ന് പിടികൂടിയത്. അറസ്റ്റിൽ ആയത് വൈപ്പിൻ സ്വദേശി ആയുഷ്. പ്രാദേശിക സഹായത്തോടെ ലഹരി വസ്തുക്കൾ മാർക്കറ്റിൽ എത്തും, വിൽപനക്ക് ഈ ഏജന്റുമാർ റെഡിയാണ്.
നിമിഷ നേരം കൊണ്ട് കച്ചവടം വീണ്ടും സജീവം. ലഹരിയുടെ മത്തിൽ അലഞ്ഞുതിരിയുന്നവരാണ് പലരും , ബോധം പോലുമില്ല. പെരുമ്പാവൂരിലെ ലഹരിയുടെ പേരില്‍ ഇതരസംസ്ഥാന തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നവര്‍ ഓര്‍ക്കുക – ചെല്ലും ചെലവും കൊടുത്ത് ഈ ലഹരി വ്യാപാരം വളര്‍ത്തുന്നതിനു പിന്നില്‍ നാട്ടുകാരായുള്ളവരും ഉണ്ട്.
ഈ പരസ്യ ലഹരി കച്ചവടത്തിൽ നിന്ന് കോടികൾ കൊയ്യാൻ പുറത്തു ആളുണ്ട് , ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി കച്ചവടത്തിന് മാത്രം പെരുമ്പാവൂരിൽ എത്തുന്നവർ . ആവശ്യാനുസരണം ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ കിട്ടുന്നതാണ് കൂലി. അവധിക്ക് എന്ന പോലെ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ പോയി നേരിട്ട് ലഹരി വസ്തുക്കൾ കൊണ്ടുവന്ന് വിൽക്കുന്നവരുമുണ്ട്. ഈ വിഷവൃക്ഷത്തിന്‍റെ വേരു കണ്ടെത്തി പിഴുതുമാറ്റാതെ പ്രശ്നം തീരില്ല.