കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ വിലങ്ങാട് വാളൂക്ക് വനത്തിനുള്ളിൽ യുവാക്കൾ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയം. വാളൂക്ക് മരിയഗിരി പള്ളിയുടെ മുകൾഭാഗത്തുള്ള വനമേഖലയിൽ നിന്ന് രാത്രിയോടെ അസാധാരണമായ രീതിയിൽ ടോർച്ച് വെളിച്ചവും ആളുകളുടെ ഒച്ചയും കേട്ടതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. തുടർന്ന് വനംവകുപ്പും കുറ്റ്യാടി പൊലീസും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിൽ തിരച്ചിൽ ആരംഭിച്ചു. വയനാട് മലനിരകളോട് ചേർന്നുനിൽക്കുന്ന, നാദാപുരം മുടി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന അതീവ ദുർഘടമായ വനമേഖലയിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.

കാടിനോട് ചേർന്നുള്ള റോഡരികിൽ നിന്ന് യുവാക്കൾ എത്തിയതെന്ന് കരുതുന്ന ബൈക്ക് നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനം ഇവിടെ വെച്ച ശേഷമാണ് സംഘം വനത്തിലേക്ക് കയറിയതെന്നാണ് പ്രാഥമിക നിഗമനം. വാളൂക്ക് മരിയഗിരി പള്ളിയുടെ മുകൾഭാഗത്തുള്ള കാട്ടിൽ നിന്നാണ് രാത്രിയോടെ ഒച്ചയും വെളിച്ചവും വരുന്നത് നാട്ടുകാർ കണ്ടത്. ഈ പ്രദേശം വയനാട് അതിർത്തിയോട് ചേർന്നു കിടക്കുന്നതും നാദാപുരം മുടി ഉൾപ്പെടുന്നതുമായ വലിയ വനമേഖലയാണ്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശവാസികളും അടങ്ങുന്ന പ്രത്യേക സംഘം മലമുകളിലേക്ക് തിരിച്ചു കഴിഞ്ഞു. യുവാക്കൾ ഏത് സമയത്താണ് വനത്തിനുള്ളിലേക്ക് പോയതെന്നോ, എത്രപേർ സംഘത്തിലുണ്ടെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും കൃത്യമായ വ്യക്തത വന്നിട്ടില്ല.

കനത്ത ഇരുട്ടും കാടും നിറഞ്ഞ ഭൂപ്രകൃതിയും ആയതിനാൽ രാത്രിയിലുള്ള രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്. എങ്കിലും വെളിച്ചവും ഒച്ചയും കേട്ട ഭാഗങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അധികൃതർ. വനത്തിനുള്ളിൽ വഴിതെറ്റിയതാണോ അതോ മറ്റെന്തെങ്കിലും അപകടത്തിൽ പെട്ടതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY:

A suspected incident of youth trapped in the Walook forest in the hilly region of Kozhikode district. A joint search operation by the forest department, Kuttiyadi police, and locals is underway in the challenging terrain near the Wayanad hills.