AI Generated Image
നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ രോഗിക്കു മരുന്നു മാറി നല്‍കിയതായി കുടുംബത്തിന്റെ പരാതി. കാന്‍സറിനു നല്‍കേണ്ട മരുന്നിനു പകരം ഉറക്കഗുളിക നല്‍കിയതോടെ രോഗിയുടെ ശാരീരികാവസ്ഥ മോശമായി. തന്റെ പിതാവ് കല്ലാച്ചി വിഷ്ണുമംഗലം തെക്കേമീത്തലെകണ്ടി ചന്ദ്രനു (71) മരുന്നു മാറി നൽകിയതായി മുടവന്തേരി പാലേള്ളതിൽ പി.ഗാന ചന്ദ്രനാണു താലൂക്ക് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയത്.
ഈ മാസം 16ന് മെഡിക്കൽ കോളജിൽ നിന്നു റഫർ ചെയ്തതിനെ തുടർന്നാണു ചികിത്സയിൽ കഴിയുന്ന ചന്ദ്രനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇൻജക്‌ഷൻ വഴി മരുന്നു നൽകാനാണു മെഡിക്കൽ കോളജ് ആശുപ്രതിയിൽ നിന്നു നിർദേശിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച മരുന്നുമാറി ഉറക്കഗുളിക നല്‍കിയതോടെ ക്ഷീണം വര്‍ധിക്കുകയും നടക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായതായും പരാതിയില്‍ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച ആയതോടെ സ്വബോധം നഷ്ടപ്പെട്ടു. അച്ഛന് ഉറക്കഗുളിക നൽകേണ്ട കാര്യമില്ലെന്നും ആശുപത്രിയിലെ മറ്റൊരു രോഗിയായ ചന്ദ്രനു നൽകേണ്ട ഉറക്കഗുളിക മാറി നൽകിയതല്ലേയെന്നു ഡോക്ടർമാരോടും മറ്റും ആവർത്തിച്ചു ചോദിച്ചിട്ടും നടപടിയുണ്ടായില്ല. മരുന്നു കുറിച്ച ഡോക്ടർ വരട്ടെയെന്നായിരുന്നു മറുപടി. ഇന്നലെ ഡോക്ടർ വന്നശേഷമാണു ഡിസ്ചാർജ് വാങ്ങി മെഡിക്കൽ കോളജിലെത്തിച്ചത്. നിലവിൽ ന്യുമോണിയ ബാധിച്ചിട്ടുണ്ട്. പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും ഗാന പറഞ്ഞു.