നിയമനടപടിയിലൂടെ സുഗതന്റെ അയോഗ്യത ഒഴിവാക്കി തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണ പ്രതിസന്ധിയിൽ നിന്നും കരകയറാൻ ബിജെപി. വിയൂർ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ സുഗതനെ കാപ്പ കേസിൽ നിന്നും ഒഴിവാക്കാൻ കോടതിയെ സമീപിക്കും. സത്യപ്രതിജ്ഞയ്ക്ക് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടും. സുഗതന് ജാമ്യം നേടാനും ബിജെപി നീക്കം നടത്തുന്നുണ്ട്.
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റു 19 കൗൺസിലർമാരും ഇന്നലെ തന്നെ സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ജയിലില്‍ കഴിയുന്ന സുഗതന്‍റെ സത്യപ്രതിജ്ഞ നടന്നില്ല. സുഗതന്‍ കൗണ്‍സിലറായി തുടര്‍ന്നാല്‍ മാത്രമേ ഭൂരിപക്ഷം നിലനിർത്തിക്കൊണ്ട് ബിജെപിക്ക് ഭരണത്തിൽ തുടരാനാകൂ. ഒരു സ്വതന്ത്രന്റെ പിന്തുണയോടുകൂടിയാണ് ഇപ്പോൾ ബിജെപി കോർപ്പറേഷൻ ഭരിക്കുന്നത്.
എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് ചേർന്നാൽ ഒരുപക്ഷേ ബിജെപി ഭരണത്തിൽ നിന്ന് താഴെ പോകാം. അത്തരമൊരു സ്ഥിതി ഒഴിവാക്കേണ്ടത് ബിജെപിക്ക് വളരെ അനിവാര്യമായിരിക്കുകയാണ്.