ഇന്ത്യന്‍ പ്രസിഡന്‍റ് ദ്രൗപദി മുർമുവിൽ നിന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പത്മഭൂഷൺ സ്വീകരിക്കുന്നത് നേരിൽ കാണാനായത് ഏറെ അഭിമാനവും ഹൃദ്യവുമായൊരു നിമിഷമായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞൊരു പതിറ്റാണ്ടിലേറെയായി തനിക്ക് വെള്ളാപ്പള്ളിയെ നേരിട്ടറിയാമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'വെള്ളാപ്പള്ളി നടേശനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമൊപ്പം രാഷ്ട്രപതി ഭവനിൽ വച്ച് ഈ അവിസ്മരണീയ നിമിഷത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. പതിറ്റാണ്ടുകളായുള്ള അദ്ദേഹത്തിന്റെ നേതൃത്വവും സേവനങ്ങളും കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വലിയ സ്വാധീനം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അർഹിച്ച ഈ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ'. – അദ്ദേഹം കുറിച്ചു.
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതിയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.