വീര്യം കുറഞ്ഞ മദ്യത്തിന് ഏര്‍പ്പെടുത്തിയ നികുതി വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇന്ന് പ്രതികരിക്കും. ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ചയുടെ അവസാനത്തില്‍ മുഖ്യമന്ത്രി നിയമസഭയിലാണ് മറുപടി പറയുക. ഇന്നലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, നികുതി ഏര്‍പ്പെടുത്തിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചിരുന്നു.
ഇന്ന് രാവിലെ എട്ടു മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിവാദ വിഷയങ്ങൾ ഉയർന്നു വരാൻ സാധ്യതയുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഉൾപ്പെടെ ചർച്ചക്ക് വന്നേക്കാം. മന്ത്രിമാർ വിഷയം ഉന്നയിച്ചാൽ മുഖ്യമന്ത്രി വിശദാംശങ്ങൾ അവതരിപ്പിക്കും. ധാതുമണൽ കോറിഡോർ പദ്ധതിയുടെ വിശദാംശങ്ങളും മന്ത്രിസഭ പരിഗണിച്ചേക്കും . 100 ദിന കർമപരിപാടി ഉൾപ്പെടെ വിലയിരുത്തും .പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനവും മന്ത്രിസഭക്ക് മുന്നിലെത്തും. കെ.ആർ .ജോതിലാൽ , മനോജ് ജോഷി , ബിശ്വനാഥ് സിൽഹ എന്നീ ഉദ്യോഗസ്ഥരെയാണ് ചീഫ് സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കുന്നത്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ. എ .ജയതിലക് ഈ മാസം 30 ന് വിരമിക്കും.
പി.എം.ശ്രീയെ കുറിച്ച് വിലയിരുത്തുന്ന മന്ത്രിസഭാ ഉപസമിതിയുടെ ആദ്യയോഗവും ഇന്ന് നടക്കും. മുന്‍സര്‍ക്കാര്‍ ഒപ്പിട്ട കരാറും അതിലെ വ്യവസ്ഥകളും പരിശോധിക്കുകയാകും ആദ്യഘട്ടത്തില്‍ചെയ്യുക. ഇതു സംബന്ധിച്ച നിയമോപദേശവും വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോര്‍ട്ടും മന്ത്രിസഭാ ഉപസമിതിക്ക് മുന്നിലുണ്ട്. വൈകിട്ട് നാലുമണിക്ക് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീന്‍റെ അധ്യക്ഷതയില്‍യോഗം ചേരും. മന്ത്രിമാരായ റോജി എം,ജോണ്‍. എം.ലിജു, പി.സി വിഷ്ണുനാഥ് എന്നിവര്‍പങ്കെടുക്കും.