വീര്യം കുറഞ്ഞ മദ്യവിവാദത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് അനുമതിയില്ല. ഉന്നയിച്ച വിഷയം ബജറ്റില്‍ ഉള്ളതാണെന്നും ബജറ്റ് ചര്‍ച്ച നടക്കുന്നതിനാല്‍ പ്രമേയം അനുവദിക്കാനാവില്ലെന്നും കീഴ്‌വഴക്കം ചൂണ്ടിക്കാട്ടി സ്പീക്കര്‍ .ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. എക്സൈസ് മന്ത്രിയുടെ മറുപടിക്കാണ് നോട്ടീസ് നല്‍കിയതെന്ന് കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
സ്വകാര്യ മദ്യ കമ്പനിക്ക് അമിത ലാഭമുണ്ടാക്കാനുളള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വിഷയത്തില്‍ അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ ബാക്കാര്‍ഡി എന്ന സ്വകാര്യ മദ്യ കമ്പനിക്ക് ലാഭമുണ്ടാക്കാനുളള നികുതി നിര്‍ദേശമാണെന്നും വിമര്‍ശിച്ചു. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസില്‍ അഴിമതി ആരോപണം ഉന്നയിക്കാന്‍ പാടില്ലെന്നും സഭ രേഖകളില്‍ നിന്നിത് നീക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെ അഴിമതി അരോപണം സഭ രേഖകളില്‍ നിന്ന് നീക്കി
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനം റദ്ദാക്കണമെന്ന് കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. നികുതി ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം. ഇല്ലാത്ത റൂള്‍ ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു
വീര്യം കുറഞ്ഞ മദ്യം എന്നത് ബജറ്റിൽ എങ്ങനെ വന്നെന്ന് അറിയില്ലെന്നും കോൺഗ്രസിന്റെ മാനിഫെസ്റ്റോയിൽ അതുണ്ടായിരുന്നില്ലെന്നും വി.എം സുധീരന്‍ പ്രതികരിച്ചു . ജനവികാരം സർക്കാർ ഉൾക്കൊള്ളുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്ന് സുധീരന്‍ തൃശൂരില്‍ പറഞ്ഞു
ഇതിനിടെ മദ്യവിവാദത്തിൽ മുസ്‌ലിം ലീഗ് അതൃപ്തി പ്രകടിപ്പിച്ചു. ബജറ്റിലെ മദ്യ നികുതി ഇളവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്ക സർക്കാർ ദുരീകരിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ലീഗ് മുഖപത്രം ചന്ദ്രികയിലും സമസ്ത മുഖപത്രം സുപ്രഭാതത്തിലും സാദിഖലി തങ്ങളുടെ ലേഖനം പ്രസിദ്ധീകരിച്ചു.
ഓപ്പറേഷൻ തൂഫാൻ എല്ലാവരും ഏറ്റെടുക്കുമ്പോൾ ആണ് മദ്യ നികുതിയിൽ ഇളവെന്ന് പറയുന്നത് എന്നും പാണക്കാട് തങ്ങൾ ലേഖനത്തിൽ കുറ്റപ്പെടുത്തി.