ആലപ്പുഴയിലെ രക്ഷാപ്രവർത്തന മർദ്ദന കേസ് അട്ടിമറിയിൽ എ.ഡി.ജി.പി എം ആർ അജിത് കുമാർ പ്രതിക്കൂട്ടിലേക്ക്. അട്ടിമറി സ്ഥിരീകരിക്കുന്ന അന്വേഷണ റിപ്പോർട്ടിൽ അജിത് കുമാറിന്റെ പേര് ഉൾപ്പെട്ടതോടെ റിപ്പോർട്ട് ഡിജിപി ആഭ്യന്തരവകുപ്പിന് ഉടൻ കൈമാറും.
ഇന്നലെ വൈകിട്ടാണ് എസ്ഐടിക്ക് നേതൃത്വം നൽകിയ എസ്പി ഷൗക്കത്തലി ഡിജിപിക്ക് ഇമെയിൽ മുഖേന റിപ്പോർട്ട് കൈമാറിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അനുകൂലമായി കേസ് അട്ടിമറിക്കാൻ നീക്കങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇതിന് നേതൃത്വം നൽകിയത് എഡിജിപി എം .ആർ അജിത് കുമാർ എന്ന സൂചനയോടെയാണ് റിപ്പോർട്ട് കൈമാറിയിട്ടുള്ളത്. അജിത് കുമാറിനെതിരെ അന്വേഷണ സംഘത്തിന്റേതായ വിലയിരുത്തലുകൾ ഇല്ലെങ്കിലും മുൻ അന്വേഷണ ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള മൊഴികൾ അതേപടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ റിപ്പോർട്ട് ഡിജിപി വിശദമായി പരിശോധിച്ച ശേഷം ആഭ്യന്തര വകുപ്പിന് കൈമാറും. ഡിജിപിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്നായിരിക്കും അജിത് കുമാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.