മൈക്രോഫിനാൻസ് കോർഡിനേറ്റർ ആയിരുന്ന കെ.കെ.മഹേശന്‍റെ ആത്മഹത്യയിൽ തനിക്ക് കുറ്റബോധം ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ. കേസിൽ സിബിഐ അന്വേഷണം വരട്ടെ. തെറ്റ് ചെയ്തു എന്ന് ബോധ്യമുള്ളതുകൊണ്ടാണ് മഹേശൻ ജീവനൊടുക്കിയതെന്നും വെള്ളാപ്പള്ളി നടേശൻ മനോരമ ന്യൂസിനോട് പറഞ്ഞു.
മഹേശനായിരുന്നു എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും തെറ്റ് കണ്ടുപിടിച്ചതാണ് ജീവനൊടുക്കാന്‍ കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 'മരിച്ചവരെ പറ്റി എല്ലാം നല്ലത് പറയണമെന്നില്ല. ജീവിച്ചിരക്കുമ്പോള്‍ നല്ലത് ചെയ്യണം. മഹേശന്‍ ആരായിരുന്നു? മഹേശനാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സ്വന്തം ആവശ്യത്തിനാണ് മഹേശന്‍ പണം എടുത്തത്. ഇതിന് തെളിവുണ്ട്. ഇത് കണ്ടുപിടിച്ചതാണ് ജീവനൊടുക്കാന്‍ കാരണം' എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
മൈക്രോഫിനാൻസ് കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേസിൽ നിന്ന് തന്നെ രക്ഷപ്പെടുത്താൻ പിണറായി വിജയൻ ശ്രമിച്ചിട്ടില്ല. താൻ ആരുടെയും കാലുപിടിച്ചിട്ടുമില്ല. സതീശൻ സർക്കാരിന് എന്താ നാല് കാൽ ഉണ്ടോ എന്നും വെള്ളാപ്പള്ളി മനോരമ ന്യൂസിനോട് പറഞ്ഞു.
വെള്ളാപ്പള്ളിയുടെ വാക്കുകള്‍ക്ക് പിന്നാലെ മഹേശനെ ആക്ഷേപിച്ച് തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്തെത്തി . കെ.കെ.മഹേശന്‍ കള്ളന്‍ തന്നെയെന്നും കള്ളനെ, കള്ളന്‍ എന്നല്ലാതെ എന്തുപറയുമെന്ന് തുഷാര്‍ ചോദിച്ചു. മഹേശന്‍ കള്ളനെന്ന് വെള്ളാപ്പള്ളി പറഞ്ഞത് സത്യമാണെന്നും ശിവഗിരി മഠവുമായി SNDPയൂണിയന് ഒരു ബന്ധവുമില്ലെന്നും തുഷാര്‍ പറഞ്ഞു.