കോഴിക്കോട് താമരശേരിയിലെ വിവാദ കോഴിമാലിന്യ സംസ്കരണ ഫാക്ടറിക്കു വന്‍ തിരിച്ചടി. കമ്പനി പ്രവര്‍ത്തിക്കുന്നതു തോട്ട ഭൂമിയിലാണോയെന്നു കോടതി പരിശോധിക്കും. ഇതുസംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് കലക്ടര്‍ക്കും ചീഫ് സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കി. തോട്ടഭൂമിയിലാണ് ഫ്രഷ് കട്ട് പ്രവര്‍ത്തിക്കുന്നതെന്ന രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് നടപടി.
മൂന്നു പഞ്ചായത്തിലെ നാലായിരത്തോളം കുടുംബങ്ങളെ തീരാദുരിത്തിലാക്കി ഫാക്ടറി അനുസ്യൂതം പ്രവര്‍ത്തിക്കുമ്പോഴാണ് ഹൈക്കോടതി ഇടപെടല്‍. നാട്ടുകാരായ അബ്ദുള്‍ ഗഫൂര്, സി.കെ. റഫീഖ്, സൈദലവി എന്നിവരാണു ഭൂമിയുടെ അടിസ്ഥാന രേഖകള്‍ സഹിതം കോടതിയെ സമീപിച്ചത്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് കലക്ടര്‍ക്കും ചീഫ് സെക്രട്ടറിക്കും ജസ്റ്റിസുമാരായ ശ്യാംകുമാര്‍, സൗമന്‍ സെന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നിര്‍ദേശം നല്‍കി. ഭൂമിയുടെ സ്വഭാവം കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളില്‍ നിന്നും ഫ്രഷ് കട്ട് കമ്പനിയില്‍ നിന്നും രേഖകള്‍ വിളിച്ചുവരുത്താന്‍ കലക്ടര്‍ക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി വഴി മൂന്നാഴ്ചക്കുള്ളില്‍ കോടതിക്കു കൈമാറണം.
ജൂലൈ ആറിന് കേസ് വീണ്ടും പരിഗണിക്കും. പ്ലാന്‍റേഷനായി മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഭൂമി തരം മാറ്റിയെന്നു കണ്ടെത്തിയാല്‍ മിച്ചഭൂമിയായി പിടിച്ചെടുത്ത് ലാന്‍ഡ്ബാങ്കിലേക്ക് മാറ്റാന്‍ റവന്യു വകുപ്പിന് അധികാരമുണ്ട്.