private-bus

പൊതുഗതാഗത മേഖലയുടെ തകർച്ചയ്ക്കും സ്വകാര്യ ബസുകളുടെ നിലനിൽപ്പിനും ഭീഷണിയാകുന്ന ഇന്ദിരാ ഗ്യാരണ്ടി പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രതിഷേധം അറിയിച്ചു മാഞ്ഞാലി - ആലുവ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ ബസില്‍ പുരുഷന്മാർക്ക് തിങ്കളാഴ്ച ഒരു ദിവസം സൗജന്യ യാത്ര അനുവദിക്കുമെന്ന് ബസ്സുടമ വട്ടപ്പറമ്പ് സ്വദേശി ബി.ഓ ഡേവിസ്. രാവിലെ 6.30 മുതൽ രാത്രി 8 മണി വരെയുള്ള 7 ട്രിപ്പുകളിലും ഇത് അനുവദിക്കും.

അതേസമയം സ്വകാര്യബസുകളെ കൈവിടാതെ കെഎസ്ആർടിസിയിലെ ഫ്രീ യാത്ര ഒഴിവാക്കി അന്നേദിവസം യാത്ര ചെയ്യുന്ന എല്ലാ വനിത യാത്രക്കാർക്കും മധുരം നൽകിയും അനുമോദിക്കും. 25 വർഷത്തിലേറെയായി സർവീസ് തുടരുന്ന തൻ്റെ റൂട്ടിന്റെ ഭൂരിഭാഗം ദൂരവും കെഎസ്ആർടിസി ബസുകൾക്കിടയിലാണ് ഓടുന്നത്. യാത്രക്കാരിൽ കൂടുതലും വനിതകൾ ആണെന്നതിനാൽ ഇവരെയും സ്വാഭാവികമായും നഷ്ടപ്പെടും എന്ന യാഥാർത്ഥ്യമാണ് ഇത്തരത്തിൽ പ്രതിഷേധം നടത്തുവാനുള്ള തീരുമാനത്തിന് പിന്നിൽ. 

ഡീസലിന് 8 രൂപയുടെ വർദ്ധനവും വിദ്യാർത്ഥികളുടെ ഒരു രൂപ മിനിമം എന്ന തുച്ഛമായ ടിക്കറ്റ് നിരക്കും അന്യസംസ്ഥാന തൊഴിലാളികൾ തിരികെ എത്താത്തതും സൃഷ്ടിക്കുന്ന പ്രതിസന്ധി നിലനിൽക്കുമ്പോൾ വന്ന സ്ത്രീകളുടെ സൗജന്യയാത്ര എന്ന പ്രഖ്യാപനം ഇരുട്ടടിയായി മാറി. ഇപ്പോൾ നടപ്പാക്കുന്ന ഈ സംവിധാനം മൂലം സംസ്ഥാനത്തെ നിരവധി ബസ്സുകൾ ഡീസൽ അടിക്കാനുള്ള കളക്ഷൻ പോലും കിട്ടാതെ സർവീസ് അവസാനിപ്പിക്കേണ്ടി വരുമെന്നത് യാഥാർത്ഥ്യമാണ്. 

കൂടാതെ സൗജന്യ യാത്രയുടെ ഗുണം ഇപ്പോൾ കെഎസ്ആർടിസി ബസുകൾ ഇല്ലാത്ത സ്ഥലങ്ങളിലേക്കും ലഭിക്കണമെന്ന  തീരുമാനം നടപ്പിലായാൽ വീണ്ടും ബാക്കിയുള്ള സ്വകാര്യബസുകൾക്കും വൻഭീഷണിയായി മാറും. ഇതോടൊപ്പം ഈ മേഖലയുമായി ബന്ധപ്പെട്ട അനേകം ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകും.

ENGLISH SUMMARY:

A unique protest by private bus owners against the Indira Gandhi Guarantee Scheme. To highlight the scheme's impact, a private bus on the Manjali-Aluva route will offer free travel to men for a day, while women travelers will be felicitated, as they fear losing passengers to the free KSRTC service.