തിരുവനന്തപുരം മേയറായിരുന്ന ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ജോലി നഷ്‌ടപ്പെട്ട യദുവിന് നിയമ സഭയിൽ ജോലി ലഭിച്ചു. ദിവസ വേതനത്തിൽ ഡ്രൈവറായാണ് നിയമനം.
കെഎസ്ആര്‍ടിസിയിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് ആര്യയുമായി നടുറോഡിൽ തർക്കം ഉണ്ടായത്. ആര്യയും ഭർത്താവും സഞ്ചരിച്ച വാഹനത്തിന് കടന്നു പോകാൻ യദു സൈഡ് നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു തർക്കം തുടങ്ങിയത്. യദു മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തുവെന്ന് ആര്യ പരാതിപ്പെട്ടിരുന്നു.
2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്കാണ് പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലാണ് ഈ സംഭവമുണ്ടായത്. അന്നത്തെ മേയര്‍ ആര്യയെയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തതോടെയാണ് കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന യദുവിന്‍റെ ജോലി നഷ്ടമായത്.
കെഎസ്ആര്‍ടിസിയിലെ താല്‍കാലിക ജോലി പോയതോടെ നിത്യവൃത്തിക്കായി സ്വിഗ്ഗി ഡെലിവറി ബോയി ആയും യദു നേരത്തേ പ്രവര്‍ത്തിച്ചിരുന്നു. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഡെലിവറി ജോലിക്ക് ഇറങ്ങിയതാണെന്നും ആര്യ രാജേന്ദ്രന്‍റെ വീടിന് അടുത്ത് വരെ ഓര്‍ഡര്‍ കിട്ടിയെന്നുമാണ് അന്ന് യദു മാധ്യമങ്ങളോട് പറഞ്ഞത്.