മലയിടംതുരുത്ത് വിഷയത്തില്‍ ഒടുവില്‍ പരിഹാരമായി. കുടിയൊഴിപ്പിക്കുന്നവര്‍ക്ക് ഭൂമി നല്‍കാന്‍ ധാരണ. ഉന്നതിയിലെ താമസക്കാര്‍ക്ക് സര്‍ക്കാര്‍ വീടുവച്ച് നല്‍കും. തര്‍ക്കഭൂമിയിലെ ഒരു ഭാഗത്ത് അഞ്ച് സെന്‍റ് വീതം അനുവദിക്കും. വസ്തുവിന്‍റെ ഉടമയും താമസക്കാരും തമ്മില്‍ ധാരണയായി. മന്ത്രി റോജി.എം.ജോണിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരമാനം. സമരക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനും ധാരണയായി.
നേരത്തെ, മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് ഹൈക്കോടതി 15 ദിവസം നൽകിയിട്ടും പ്രശ്ന പരിഹാരത്തിന് വഴിതെളിയാത്ത സ്ഥിതിയായിരുന്നു. സർക്കാർ മുന്നോട്ടുവച്ച പാക്കേജുകൾ അംഗീകരിക്കില്ലെന്നും സ്വന്തം മണ്ണിൽ തന്നെ തുടരുമെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു പ്രദേശവാസികൾ. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഭൂവുടമകളും ഉന്നതിയിലെ നിവാസികളും അന്ന് സ്വീകരിച്ചത്.
പ്രശ്നപരിഹാരത്തിനായി മന്ത്രി റോജി.എം.ജോണിന്റെ നേതൃത്വത്തിൽ ഉന്നതതല ചർച്ചകൾ നടന്നുവെങ്കിലും ഫലമുണ്ടായിരുന്നുല്ല. പ്രദേശത്തെ 19 ഏക്കർ സ്ഥലം പൂർണ്ണമായും അളന്നു തിരിക്കണമെന്നും സ്ഥിരതാമസത്തിന് അനുമതി വേണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. ജൂൺ ഒമ്പതിനകം ഭൂമി കൈമാറണമെന്നാണ് ഹൈക്കോടതി സർക്കാരിന് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.