ഇടുക്കി തങ്കമണിയിൽ വിദ്യാർഥിയെ മർദിച്ചതായി പരാതി. തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ ഹ്യൂമാനിറ്റീസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ തുറന്ന ദിവസമാണ് ക്ലാസിൽ വെച്ച് പ്ലസ് ടു വിദ്യാർഥിയെ സാഹപാഠികൾ മർദിച്ചത്. മർദനത്തിൽ വിദ്യാർഥിക്ക് മൂന്ന് പല്ല് നഷ്ടപ്പെട്ടു.
നാല് സഹപാഠികൾ ചേർന്ന് വിദ്യാർഥിയെ മർദിക്കാൻ ആഹ്വാനം ചെയ്തെന്നാണ് ആരോപണം. മാതാപിതാക്കളുടെയും പ്രിൻസിപ്പിലിന്റെയും പരാതിയിൽ അഞ്ച് പേർക്കെതിരെ തങ്കമണി പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
നാലുപേർക്കെതിരെ ജുവനൽ ജസ്റ്റിസ് ബോർഡിന് പൊലീസ് റിപ്പോർട്ട് നൽകും. അന്വേഷണം നടക്കുന്നതിനാൽ അഞ്ച് വിദ്യാർഥികളോട് മാറിനിൽക്കാൻ പ്രിൻസിപ്പൽ നിർദേശം നൽകി. ആക്രമണം നടത്തിയ കുട്ടികളെ സ്കൂളിൽനിന്ന് പുറത്താക്കണമെന്നാണ് മർദനമേറ്റ വിദ്യാർഥിയുടെ മാതാപിതാക്കളുടെ ആവശ്യം