മുട്ടിലിഴയുന്ന പ്രായമുള്ള കുട്ടിയെ നടുറോഡിൽ കണ്ടതോടെ ബസ് ഡ്രൈവർ വണ്ടി ചവിട്ടി നിര്‍ത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. വേറെ വാഹനങ്ങള്‍ വരുന്നതിന് മുമ്പ് കണ്ടക്ടര്‍ വേഗത്തില്‍ ഓടിയിറങ്ങി കുഞ്ഞിനെ റോഡില്‍ നിന്ന് വാരിയെടുക്കുകയായിരുന്നു. പുതിയേടത്തുപറമ്പ്- ഫറൂഖ് റൂട്ടിൽ ഓടുന്ന സഫ മർവ ബസിലെ ഡ്രൈവർ രാമചന്ദ്രനും കണ്ടക്ടർ നവാസുമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തി വീട്ടിൽ എത്തിച്ചത്.
മലപ്പുറം കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റത്ത് സ്വകാര്യബസ് എത്തിയപ്പോഴാണ് കുഞ്ഞിനെ നടുറോഡിൽ കണ്ടത്. വാഹനം വലിയ വളവിലേക്ക് കടക്കവേയാണ് പെട്ടെന്ന് ഡ്രൈവർ രാമചന്ദ്രന്‍ കുഞ്ഞിനെ കണ്ടത്. 50 മീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് കുട്ടി റോഡിൽ എത്തിയത്. കുടുംബം കുഞ്ഞ് വന്നത് കണ്ടിരുന്നില്ല. റോഡിനടുത്ത വീട്ടിലെ റമീസിന്റെ മകനാണ് ഇഴഞ്ഞ് റോഡിലെത്തിയത്.