സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. സിപിഎം ഉന്നതനേതൃത്വം അവഗണിക്കുന്നെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ച് വിനോദിനി ആരോപിച്ചു. പിബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നയാളാണ് ആ അംഗം. കോടിയേരി മരിച്ചശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല. ആവശ്യത്തിന് വിളിച്ചാല്‍ പിബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരീക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല. പിണറായി വിജയന്‍ അല്ല ആ നേതാവ്. പിണറായിയെ ഫോണ്‍ വിളിച്ചാല്‍ എടുക്കും. അല്ലെങ്കില്‍ അദ്ദേഹം തിരിച്ചു വിളിക്കുമെന്നും വിനോദിനി ‘പച്ചക്കുതിര’ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് വിനോദിനി പറഞ്ഞു.
അതേസമയം, വിനോദിനി കോടിയേരി ആരെയാണ് ഉദ്ദേശിച്ചതെന്ന് പാര്‍ട്ടിക്കറിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. അറിഞ്ഞാലല്ലേ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കൂ.കോടിയേരിയുടെ കുടുംബം സിപിഎമ്മിന്‍റെ ഭാഗമാണ്. പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.