ഖജനാവിലെ പൂച്ചയും, വന്ദേമാതരവും, പാർട്ടി കോട്ടകളിലെ സിപിഎം പരാജയങ്ങളുമെല്ലാം നിറഞ്ഞുനിന്ന് നിയമസഭയിൽ നയ പ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച. കേരളത്തിലെ സർക്കാർ കേന്ദ്രത്തിന്റെ നയമാണോ നടപ്പാക്കാൻ പോകുന്നത് എന്ന് മുൻമന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ സംശയം. ഖജനാവിലുള്ളത് 5000 കോടി രൂപ വരെ പ്രസവിക്കാൻ ശേഷിയുള്ള പൂച്ചയെന്ന് മുൻമന്ത്രി കെ രാജന്റെ പരിഹാസം. ശബരിമല സ്വർണ്ണക്കൊള്ളയെ കുറിച്ച് പുതിയ സർക്കാരിന് മൗനമെന്ന് ബിജെപിയുടെ ബിബി ഗോപകുമാർ. കമ്മ്യൂണിസ്റ്റുകാരാണ് സിപിഎമ്മിനെ തോൽപ്പിച്ചതെന്ന് തളിപ്പറമ്പിലെ പാർട്ടി കോട്ട തകർത്ത ടി കെ ഗോവിന്ദന്റെ ഓർമ്മപ്പെടുത്തൽ.
രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങളും അതിനേക്കാൾ രൂക്ഷമായ പരിഹാസങ്ങളും നിറഞ്ഞതാണ് നിയമസഭയിലെ നന്ദിപ്രമേയ ചർച്ച. കേന്ദ്രത്തിനെതിരെ വിമർശനമില്ല. സത്യപ്രതിജ്ഞ ചടങ്ങിലെ വന്ദേമാതര. കേരളത്തിലെ യുഡിഎഫ് സർക്കാരിനും കേന്ദ്രത്തിലെ ബിജെപി സർക്കാറിനും ഒരേ നയമാണോ എന്ന് മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന് സംശയം.
ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന മുൻ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുൻമന്ത്രി കെ രാജന്റെ രൂക്ഷ പരിഹാസം. ധനസ്ഥിയുടെ സത്യാവസ്ഥ ധവളപത്രം വെളിപ്പെടുത്തുമെന്ന് വി.ടി ബൽറാം. ജനസംഘം മുതൽ ബിജെപി വരെ സംഘപരിവാർ രാഷ്ട്രീയവുമായി ഇടതുപക്ഷത്തിന് ദീർഘകാല ബന്ധമെന്ന ആര്യാടൻ ഷൗക്കത്തിൻ്റെ പരാമർശം പ്രതിപക്ഷ പ്രതിഷേധം ക്ഷണിച്ചുവരുത്തി. സ്വർണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പ എന്ന് പാടി നടന്നവർ അധികാരത്തിലെത്തിയപ്പോൾ ശബരിമലയെ സ്വർണ്ണ കൊള്ളയെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ബിജെപി എംഎൽഎ ബി ബി ഗോപകുമാർ. എന്തുകൊണ്ട് തോറ്റു? സിപിഎമ്മിലെ സഖാക്കൾക്ക് മുൻ സഖാവ് ടി കെ ഗോവിന്ദന്റെ സ്റ്റഡി ക്ലാസ്.
അങ്ങനെ കൊണ്ടും കൊടുത്തും നന്ദി പ്രമേയ ചർച്ച തുടരുകയാണ്.