തലസ്ഥാന നഗരിയുടെ സുരക്ഷാ സംവിധാനങ്ങൾ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. ഡൽഹി സാകേതിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ആറുപേരാണ് ദാരുണമായി മരിച്ചത്. നഗരത്തിലെ പഴക്കം ചെന്ന പാർപ്പിട സമുച്ചയങ്ങളും അനധികൃത കെട്ടിടങ്ങളും ഏതുനിമിഷവും തകരാവുന്ന മരണക്കെണികളായി മാറുകയാണ്.
വിവിധ പ്രവേശന പരീക്ഷകൾക്കായി തയാറെടുത്തിരുന്ന വിദ്യാർഥികളാണ് ഡൽഹി സാകേതിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചത്. പഴക്കം ചെന്ന, അനധികൃതമായി നിർമിച്ച കെട്ടിട സമുച്ചയം ഡൽഹിയിൽ പഠിക്കാനെത്തിയ വിദ്യാർഥികളുടെ മരണ വാറന്റായി. ഡൽഹിയിൽ ഇത്തരത്തിൽ ബലക്ഷയം സംഭവിച്ച ആയിരക്കണക്കിന് പാർപ്പിട സമുച്ചയങ്ങളുണ്ട്. കൃത്യമായ അറ്റകുറ്റപ്പണികളില്ലാത്തതും കോൺക്രീറ്റ് ബലക്ഷയവും ഇവയെ അപകടകാരികളാക്കുന്നു. പല പഴയ കെട്ടിടങ്ങളിലും നിയമവിരുദ്ധമായി അധികനിലകൾ പണിതുയർത്തുന്നുണ്ട്. ഭിത്തികൾ ഇടിച്ചുമാറ്റി ഘടനയിൽ മാറ്റം വരുത്തുന്നതും കെട്ടിടങ്ങളുടെ ആയുസ്സ് കുറയ്ക്കുന്നു.
സാധാരണക്കാരായ ആളുകൾക്ക് പഴയ കെട്ടിടങ്ങൾ തന്നെ സ്വർഗമാണ്. അപകട ഭീഷണി ഉണ്ടെങ്കിലും ഇവയിൽനിന്നുള്ള മാറി താമസം പലർക്കും ചിന്തിക്കാവുന്നതിനും അപ്പുറം.