ആലപ്പുഴ അരൂരിൽ പാമ്പ് കടിയേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട് ദുരിതക്കയത്തിൽ . ഏതുനിമിഷവും തകർന്നു വീഴാവുന്ന ചുറ്റും വെള്ളക്കെട്ട് നിറഞ്ഞ വീട്ടിലാണ് നിയയും കുടുംബവും കഴിഞ്ഞിരുന്നത്. നിയയുടെ മൃതദേഹം വീട്ടിൽ പൊതു ദർശനത്തിന് വയ്ക്കാൻ സൗകര്യമില്ലാത്തതിനാൽ ബന്ധുവീട്ടിൽ ആണ് പൊതുദർശനം ഒരുക്കിയത്.
നിർധന കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു കലാകാരി കൂടിയായ നിയാ . ക്ഷേത്രത്തിലെ ശാന്തിക്കാരൻ ആണ് പിതാവ് ലെനിൻ. റസിഡൻസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിന് അവതരിപ്പിക്കേണ്ട ഡാൻസ് പരിശീലനത്തിന് പോയി മടങ്ങുമ്പോൾ മേയ് എഴിന് വൈകിട്ട് വീടിന് സമീപം വെച്ച് പാമ്പ് കടിച്ചത്. 24 ദിവസം ചികിത്സയിൽ കഴിഞ്ഞെങ്കിലും ഞായറാഴ്ച മരിച്ചു. നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു ചികിത്സ നടത്തിയിരുന്നത്. 10 ലക്ഷം രൂപയോളം ചികിത്സയ്ക്കായി നാട്ടുകാർ സമാഹരിച്ചു. എന്നിട്ടും ജീവിതം തിരിച്ചു കിട്ടിയില്ല . നിയയുടെ മൃതദേഹം സംസ്കരിക്കാൻ വീട്ടിൽ സൗകര്യമില്ലായിരുന്നു. വീടിനു ചുറ്റും വെള്ളക്കെട്ടാണ് . ഒരു ബന്ധുവീട്ടിൽ ആണ് പൊതുദർശനത്തിന് സ്ഥലം ഒരുക്കിയത് .തുടർന്ന് നെട്ടൂരിലെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.പഴകി ദ്രവിച്ച വീട്ടിലാണ് നിയ താമസിച്ചിരുന്നത്. പുതിയ വീട് സ്വപ്നമായിരുന്നു. വീട് നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം. പാമ്പുകടിയേറ്റത്തോടെ ചികിത്സയ്ക്കായി വീടിനായി സ്വരൂപിച്ചു വച്ചിരുന്ന പണമെല്ലാം ചിലവഴിക്കേണ്ടി വന്നു .പ്രദേശത്ത് വെള്ളക്കെട്ടും പാമ്പ് ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ
അരൂർ പഞ്ചായത്ത് പ്രസിഡന്റ് സി കെ പുഷ്പന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ നിയയുടെ വീട് സന്ദർശിച്ചു. പുതിയ വീട് നിർമിച്ചു നൽകാനാണ് ശ്രമം നടത്തുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് മനോരമ ന്യൂസിനോട് പറഞ്ഞു.മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് നിൽക്കേണ്ടി വന്നതിനാൽ പിതാവ് ലെനിന് കുറേ ദിവസമായി ജോലിക്ക് പോകാനാവുന്നില്ല . ഇതുംകുടുംബത്തിന്റെ ജീവിതം വഴിമുട്ടിച്ചു.