ചികില്‍സാ പിഴവിനെ തുടർന്ന് കൈ നഷ്‌ടമായ അഞ്ചാം ക്ലാസുകാരി വിനോദിനി കൃത്രിമ കൈയുടെ സഹായത്തോടെ പുതിയ സ്‌കൂളിലേക്ക് ചുവടുവച്ചു. പാലക്കാട് പല്ലശന വി.ഐ.എം.എച്ച് ഹയർ സെക്കൻഡറി സ്കൂളിൽ ഊഷ്മളമായ വരവേൽപ്പാണ് വിനോദിനിക്ക് ലഭിച്ചത്.അതിജീവനത്തിൻ്റെ, കരുത്തിൻ്റെ പുഞ്ചിരിക്കുന്ന മുഖം. അതാണ് വിനോദിനി.
പുതുതായി എത്തിയ പല്ലശന സ്‌കൂളിൽ, മധുരം നൽകിയാണ് വിനോദിനിയെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചത്. മുറിച്ചുമാറ്റിയ വലതു കൈയ്ക്ക് പകരം ഇന്ന് കൃത്രിമമായി ഘടിപ്പിച്ച കൈയാണുള്ളത്. പുതിയ പ്രതീക്ഷകളുമായി പുതിയ കൂട്ടുകാർക്കൊപ്പം ഇനി അഞ്ചാം ക്ലാസിലേക്ക്.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിന് ഇരയായി കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിക്ക് മൂന്ന് മാസം മുൻപാണ് കൃത്രിമ കൈ ഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി.ഡി. സതീശൻ ഇടപെട്ടാണ് ഇതിന് സഹായം നൽകിയത്. ജില്ലാ കലക്ടർ ഇന്നലെ വിനോദിനിയുടെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ സ്നേഹ സമ്മാനങ്ങളും കൈമാറിയിരുന്നു.