Image: facebook.com/keralainformation
സംസ്ഥാനത്തെ സ്കൂളുകളിൽ ഫസ്റ്റ് ബെൽ അടിച്ചു. മഴ മടിച്ചു നിന്നപ്പോൾ മടി പിടിക്കാതെ, കുട പിടിക്കാതെ, നനയാതെ പുതിയ ബാഗുകളും പുസ്തകങ്ങളുമായി കുരുന്നുകളും കുട്ടികളും സ്കൂളുകളിൽ എത്തി. താരങ്ങൾ ആദ്യമായി പള്ളിക്കൂടത്തിൽ എത്തുന്ന കുരുന്നുകള്‍ തന്നെയാണ്. തിരുവനന്തപുരം പട്ടം ഗേൾസ് ഹൈസ്കൂളിൽ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിർവഹിച്ചു. അധ്യാപകരും മാതാപിതാക്കളും തമ്മിൽ സൗഹൃദം ഉണ്ടാക്കണമെന്നും കുട്ടികളുടെ കഴിവുകൾ പങ്കുവെക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഠനത്തിനായി ആരും പുറത്തുപോകേണ്ടി വരില്ലെന്നും വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും മുഖ്യമന്ത്രിപറഞ്ഞു.
ചടങ്ങ് തുടങ്ങിയപ്പോൾ തന്‍റെ സ്വന്തം പൂക്കി ചിരി ഉൾപ്പെടുത്തി തയ്യാറാക്കിയ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം മുഖ്യമന്ത്രി സദസ്സിൽ ഇരുന്നു കണ്ടു. പിന്നാലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഉദ്ഘാടനത്തിലേക്ക്. മഴ പെയ്യാത്തത്തിലുള്ള വിഷമം പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. ലഹരിയുടെ അപകടവലയത്തെക്കുറിച്ചും നിർമ്മിത ബുദ്ധിയുടെ കാലത്ത് അറിവ് നേടി കുതിക്കേണ്ടതിനെക്കുറിച്ചും മുഖ്യമന്ത്രി കുട്ടികളോട് സംസാരിച്ചു.
സ്കൂളില്‍ നേരത്തെ എത്തിയ വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീനാകട്ടെ കുരുന്നുകൾക്കൊപ്പം സന്തോഷം പങ്കിട്ടു. പൊതു വിദ്യാലയങ്ങളിൽ മൂന്നു ലക്ഷം വിദ്യാർഥികൾ പുതുതായി പ്രവേശനം നേടിയതായി അദ്ദേഹം പറഞ്ഞു. അതേസമയം, സ്കൂളില്‍ ഒരു ദിവസം കളര്‍ ഡ്രസാക്കാനുള്ള ആലോചനയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറയുകയുണ്ടായി. കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. ബാക്ക് ബെഞ്ച് ഒഴിവാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. വിവിധ ജില്ലകളിലെ പ്രവേശനോത്സവങ്ങളിൽ മന്ത്രിമാർ പങ്കെടുത്തു.