തിരൂരങ്ങാടിക്കടുത്ത് ചെമ്മാട് ലോറി നിറയെ സ്ഫോടക വസ്തുക്കൾ എത്തിച്ച കേസിൽ മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ എൻഐഎ പരിശോധന. ഇന്ന് പുലർച്ചയാണ് എൻഐഎ സംഘം ആറിടങ്ങളിൽ പരിശോധന ആരംഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് ഉള്ളിച്ചാക്കുകൾക്ക് ചുവട്ടിൽ ഒളിപ്പിച്ച് കടത്തിയ സ്ഫോടക വസ്തു ശേഖരം പിടികൂടിയ കേസിൽ മലപ്പുറം ചെമ്മാട്ടെ ഹോളോബ്രിക്സ് സ്ഥാപനത്തിലാണ് പരിശോധന ആരംഭിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരൻ കൊടിഞ്ഞി സ്വദേശി കമറുദ്ദീന്‍റെ വീട്ടിലും റെയ്ഡ് നടന്നു. ലോറി ഉടമ കാസർഗോഡ് സ്വദേശിയായ സലീമിന്‍റെ വണ്ടൂർ പുതിയത്തുകുന്നിലെ മൂന്നാം ഭാര്യ ഹാജിറയുടെ വീട്ടിലും പരിശോധന നടന്നു. തിരൂരങ്ങാടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി ഹാരിസിന്‍റെ കോഴിക്കോട് മുക്കം എരഞ്ഞിമാവിലെ വീട്ടിലും ഹോളോബ്രിക്സ് സ്ഥാപനത്തിലുമാണ് പരിശോധന ആരംഭിച്ചത്.
സ്‌ഫോടക വസ്തു പിടിച്ചതിന് പിന്നാലെ ഹാരിസ് ഒളിവിലാണെന്നാണ് വിവരം. കണ്ണൂർ, കാസർകോട് ജില്ലകളിലായി ചെറുപുഴ, ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് പരിശോധന. ചിറ്റാരിക്കാൽ കടുമേനി സ്വദേശി ജോർജിന്‍റെ വീട്ടിൽ നിന്നും ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി. ഉള്ളിച്ചാക്കിൽ സ്ഫോടക വസ്തു എത്തിച്ച വാഹനത്തിലെ ഡ്രൈവറായിരുന്ന അനിൽകുമാറിന്‍റെ ചെറുപുഴ ചുണ്ടയിലെ വീട്ടിലും പരിശോധന നടന്നു.