ഫയല്‍ ചിത്രം
കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ന് വന്ദേമാതരം ആലാപിച്ചത്. വി.ഡി.സതീശന്‍ സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന്ന് മുൻപും ശേഷവും ദേശീയഗീതത്തിന്റെ ബാന്റ് മേളമാണ് വന്ദേമാതരം അവതരിപ്പിച്ചത്. വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി പൊതുവെ സ്വീകാര്യമായ ആദ്യ ഭാഗം മാത്രമായിരുന്നു അവതരിപ്പിച്ചത്. അതേസമയം, വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇത് എല്‍ഡിഎഫിന്‍റെ വിജയമെന്നും മുന്‍മന്ത്രിയും ബേപ്പൂര്‍ എംഎല്‍എയുമായ പിഎ.മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ഇന്ന് നിയമസഭ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത നിലപാടിനെ സ്വാഗതം ചെയ്യുന്നു. യുഡിഎഫ് സർക്കാരിന്‍റെ മുൻ നിലപാടിനെ തിരുത്തി ക്രിയാത്മക പ്രതിപക്ഷമാകാൻ എല്‍ഡിഎഫ്ന് സാധിച്ചു’ എന്നാണ് റിയാസ് കുറിച്ചത്. ഒപ്പം ഇത് എല്‍ഡിഎഫ് നിലപാടിന്‍റെ വിജയമെന്നും പോസ്റ്റിലുണ്ട്.
അതേസമയം, നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിക്കാത്തത് പ്രോട്ടോക്കോൾ ലംഘനമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പ്രതികരിച്ചിരുന്നു. ദേശീയ ഗീതത്തെയും ഗവർണറെയും അവഹേളിച്ചെന്ന് ആരോപിച്ച് വി.മുരളീധരൻ ആണ് വിവാദത്തിന് തുടക്കമിട്ടത്. പിന്നാലെയായിരുന്നു ഗവര്‍ണറുടെ പരസ്യ വിമര്‍ശനം. സ്പീക്കറോട് ചോദിച്ചിരുന്നുവെന്നും തുടർ നടപടി പ്രതീക്ഷിക്കുന്നതായും ഗവർണർ പറഞ്ഞു.
സർക്കാർ നടപടിയെ പിന്തുണച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വന്ദേമാതരത്തിന് എഴുന്നേറ്റു നിൽക്കേണ്ട കാര്യം പോലും ഇല്ലെന്ന് പ്രതികരിച്ചു. അതേസമയം, വന്ദേമാതരം മുഴുവൻ ചൊല്ലുന്നതിന് പകരം തുടർന്നും ഇതേ രീതി പിന്തുടരാനാണ് സർക്കാരിന്‍റെ നീക്കമെന്നാണ് വിവരം.