ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായേക്കും. ഡീസലിന് ഉണ്ടായ വിലവര്‍ധന കാർഷിക മേഖലയെ സാരമായി ബാധിക്കും. വിതരണ ശൃംഖലയിൽ തടസ്സങ്ങൾക്കും കാരണമാകും. എണ്ണ കമ്പനികൾ ഇപ്പോഴും നഷ്ടത്തിൽ ആണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പറയുന്നു. അങ്ങനെയെങ്കിൽ, ഇനിയും വില കൂട്ടാനാണ് സാധ്യത. രൂപയുടെ മൂല്യം ഇടിഞ്ഞതും എണ്ണ കമ്പനികളുടെ നഷ്ടം വർദ്ധിപ്പിക്കുന്നു .
പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നികുതിയിളവ് പ്രഖ്യാപിച്ചേക്കും. വിലവർധന സാധാരണ ജനങ്ങൾക്ക് ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതവും നികുതി കുറച്ചാൽ സംസ്ഥാന ഖജനാവിനുണ്ടാകുന്ന നഷ്ടവും ധനവകുപ്പ് വിലയിരുത്തി വരികയാണ്. കഴിഞ്ഞ 10 ദിവസങ്ങൾക്കിടെ പെട്രോളിനും ഡീസലിനും ലീറ്ററിന് എട്ടു രൂപയാണ് വർധിച്ചത്. ഇതുവഴി സംസ്ഥാനത്തിന് പെട്രോൾ ലീറ്ററിന് രണ്ടര രൂപ വരെയും ഡീസൽ ലീറ്ററിന് 1.20 രൂപ വരെയാണ് നികുതി ഇനത്തിൽ അധിക വരുമാനം ലഭിക്കുന്നത്. ഈ അധിക വരുമാനം ഉപേക്ഷിച്ച് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.