Image: Manorama
കേരളത്തില്‍ കാലവര്‍ഷം നാളെ എത്തും. മുന്നോടിയായി സംസ്ഥാനത്ത് പരക്കെ കനത്ത മഴ പെയ്യുകയാണ്. 9 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി , തൃശൂര്‍ , മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുളളത്. കേരളത്തിലും ലക്ഷദ്വീപിലുമുളള 14 കാലാവസ്ഥാ സ്റ്റേഷനുകളില്‍ രണ്ടര മില്ലീ മീറ്റര്‍ മഴ രേഖപ്പെടുത്തുകയും കാറ്റിന്‍റെ ദിശയും ശക്തിയും അനുകൂലമാകുകയും ചെയ്യുന്നതോടെ കാലവര്‍ഷം എത്തിയതായി പ്രഖ്യാപിക്കപ്പെടും.
ഇപ്പോള്‍ തന്നെ കടല്‍ പ്രക്ഷുബ്ധമാണ്. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശുന്നുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം വിലക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഴ കുറവുളള കാലവര്‍ഷമാണ് കാലാവസ്ഥാ പ്രവചനങ്ങളിലുളളത്.
ഒറ്റദിവസത്തെ മഴയിൽ ആലപ്പുഴ നഗരത്തിൻ്റെ വടക്കുപടിഞ്ഞാറൻ മേഖല വെള്ളത്തിൽ മുങ്ങി. ബൈപാസിന് പടിഞ്ഞാറ് കൊമ്മാടി, കളപ്പുര, ആറാട്ടുവഴി വാർഡുകളിൽപ്പെട്ട 250 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ബൈപാസ് നിർമാണത്തിൻ്റെ ഭാഗമായി ഓട നിർമിച്ചെങ്കിലും ഓടയിലേക്ക് വെള്ളം ഒഴുകുന്നില്ല. വെള്ളം ഒഴുകി ഓടയിലേക്ക് പോകേണ്ട ഹോളുകൾ അടഞ്ഞിരിക്കുകയാണ്.
സമീപത്തുള്ള തോട്ടിലേക്ക് വെള്ളം ഒഴുകുന്നതും നിലച്ചു. മുൻകാലങ്ങളിൽ മഴക്കാലത്ത് വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാലുണ്ടാക്കുമായിരുന്നു. ശുചിമുറിയിൽ പോകാനാവാത്ത സാഹചര്യമാണ് ഈ കുടുംബങ്ങൾക്ക്. അശാസ്ത്രീയമായ ഓട നിർമാണമാണ് വീടുകൾ വെള്ളത്തിൽ മുങ്ങാൻ കാരണം. ഓട നിർമിക്കുന്നത് അശാസ്ത്രീയമാണെന്ന് മനോരമ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.