ഭരണം മാറിയിട്ടും കണ്ണൂരിലെ പിണറായി വിജയന്‍റെ വീടിന് മുന്നിലെ പൊലീസ് ജീപ്പിന് മോക്ഷമില്ല. പത്ത് വര്‍ഷം കഴിഞ്ഞിട്ടും കട്ടപ്പുറത്തായ ജീപ്പില്‍ പൊലീസുകാര്‍ വീടിന് കാവലിരിക്കുകയാണ്. പൊലീസായിപ്പോയില്ലേദുരിതം പുറത്തുപറയുന്നതെങ്ങനെ എന്ന മനോനിലയിലാണ് ഉദ്യോഗസ്ഥര്‍. 

പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ ജീപ്പ് ഇവിടെ കിടക്കാന്‍. മുഖ്യമന്ത്രിയുടെ വീടിനുള്ള കാവലായിരുന്നു ലക്ഷ്യം. കണ്ണൂര്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള രണ്ടിലധികം പൊലീസുകാര്‍ എപ്പോഴും കാവലുണ്ടാകും. മുഖ്യമന്ത്രി പിണറായിയെ, പ്രതിപക്ഷനേതാവ് പിണറായിയായി കാലം മാറ്റി. എന്നിട്ടും ജീപ്പ് മാറ്റാന്‍ നടപടിയില്ല.നന്നേ ചെറിയ റോഡിന്‍റെ പകുതി ഭാഗവും ജീപ്പ് കവര്‍ന്നു.. ബാക്കി വിടവിലൂടെ വേണം മറ്റു വാഹനം കടന്നുപോകാന്‍. ഈ വഴി പോകുന്നവര്‍ക്കത് പതിവാണ്. പക്ഷേ പൊലീസുകാരുടെ കാര്യമാണ് കഷ്ടം. വെയിലായാലും മഴയായാലും അവര്‍ തുരുമ്പെടുത്ത ജീപ്പിനുള്ളിലിരിക്കണം. അത്യാവശ്യമായി ഒന്ന് ശുചിമുറി ഉപയോഗിക്കണമെങ്കില്‍ അടുത്തുള്ള ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ പോകണം. അല്ലെങ്കില്‍ അടുത്തുള്ള വീടുകളില്‍. 

 

ENGLISH SUMMARY:

Pinarayi Vijayan's house security in Kannur continues with a retired police jeep even after a change in government. Police officers are reportedly stuck guarding the vehicle despite its condition, facing discomfort and relying on nearby facilities for basic needs.