കേരള നിയമസഭാ മുന്‍ സ്പീക്കര്‍ എ എൻ ഷംസീർ ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും പടിയിറങ്ങി. 44 മാസത്തെ ഔദ്യോഗിക കാലാവധിക്ക് ശേഷമാണ് അദ്ദേഹം സ്പീക്കർ പദവിയിൽ നിന്നും വിടവാങ്ങിയത്. പദവിയൊഴിയുന്നതിനോടനുബന്ധിച്ച് ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്കും‘നീതി’സാക്ഷിയായി.
തന്‍റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങളുമായാണ് എ എൻ ഷംസീർ നീതിയില്‍ നിന്ന് ഇറങ്ങിയത്. കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങള്‍ ഔദ്യോഗിക വസതിയിൽ നിന്നും മാറ്റുന്നത് ഏറെ ഹൃദയസ്പര്‍ശിയായ രംഗമായിരുന്നെന്ന് ഷംസീര്‍ പറഞ്ഞു. സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് ഞാൻ ഈ പദവിയിൽ നിന്നും ഇറങ്ങുന്നത് എന്നും ഷംസീര്‍ വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. ഇനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും എ എൻ ഷംസീർ പറഞ്ഞു.