കോഴിക്കോട്ട് ഉരുൾപൊട്ടൽ ദുരന്തം വിതച്ച വിലങ്ങാടുകാർക്ക് കെ.സി.ബി.സിയുടെ കൈത്താങ്ങ്. ആദ്യഘട്ടമായി നിർമ്മിച്ച 70 വീടുകളുടെ താക്കോൽദാനവും രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും KCBC പ്രസിഡന്റ് ഡോക്ടർ വർഗീസ് ചക്കാലക്കൽ നിർവഹിച്ചു. വിലങ്ങാടുകാരുടെ പൂർണമായ പുനരധിവാസം സർക്കാർ ഉറപ്പാക്കണമെന്ന് തലശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായ 2024 ജൂലൈ 30ന് കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉരുൾ ദുരന്തം വിതച്ചു. ദുരിത ബാധിതർക്കായി KCBC 70 വീടുകൾ ആണ് നിർമ്മിച്ചു നൽകിയത്. വിലങ്ങാട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഉള്ളതിനാൽ പലയിടങ്ങളിലായി ദുരിത ബാധിതർ കണ്ടെത്തിയ സ്ഥലങ്ങളിലാണ് ഭവന നിർമ്മാണം പൂർത്തിയാക്കിയത്. വീടുകളുടെ താക്കോൽ ദാനവും രണ്ടാം ഘട്ടമായി നിർമ്മിക്കുന്ന എട്ട് വീടുകളുടെ നിർമ്മാണ പ്രവർത്തികളുടെ ഉൽഘാടനവും KCBC പ്രസിഡണ്ട് ഡോ വർഗീസ് ചക്കാലക്കൽ നിർവഹിച്ചു.
വീടുകൾ വാസ യോഗ്യമല്ലെന്ന് റിപ്പോർട്ട് ലഭിച്ച വിലങ്ങാടുകാർക്ക് സർക്കാർ എത്രയും വേഗം പുനരധിവാസം ഉറപ്പാക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തലശേരി അതിരൂപത ആർച്ചു ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.
ദുരന്തം ഉണ്ടായി രണ്ട് വർഷം പിന്നിടുമ്പോഴും വിലങ്ങാടെക്കുള്ള റോഡ് പണി പോലും പൂർണമായി സർക്കാർ പൂർത്തിയാക്കിയില്ലെന്ന് ചടങ്ങിൽ പങ്കെടുത്ത താമരശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ വിമർശിച്ചു.