Image: Manorama/ Rijo Joseph

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി 14 മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴയുടെ തീവ്രത വര്‍ധിക്കും. അടുത്ത അഞ്ചു ദിവസങ്ങളില്‍ മഴ തുടരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത.

വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം രൂപപ്പെട്ടിട്ടുള്ളത്. വരു മണിക്കൂറുകളില്‍ ഇത് കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത. തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. 

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. കൂടാതെ തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂനമർദപാത്തിയുമുണ്ട്. 

അതേസമയം, കോഴിക്കോടും കണ്ണൂരും വേനല്‍മഴ ശക്തമായി. കോഴിക്കോട് നാദാപുരത്തും പേരാമ്പ്രയിലുമുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നാദാപുരം കല്ലാച്ചി ടൗണിലടക്കം കടകളില്‍ വെള്ളം കയറി. വെള്ളക്കെട്ടില്‍ കാറുകളും സ്കൂട്ടറുകളും കുടുങ്ങി. പേരാമ്പ്രയിലുണ്ടായ മിന്നല്‍ ചുഴയില്‍ ഒട്ടേറ മരങ്ങള്‍ കടപുഴകി. മരം വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. താമരശേരിയുടെ മലയോര മേഖലയിലും ഇന്നലെ കനത്ത മഴ ലഭിച്ചു.

ENGLISH SUMMARY:

The India Meteorological Department (IMD) has issued a heavy rain warning for Kerala, predicting isolated showers and strong winds across the state for the next five days. Due to a well-marked low-pressure area near the Sri Lankan coast and a cyclonic circulation over the Arabian Sea, the intensity of rainfall is expected to increase significantly from May 14, particularly in the northern districts. Thunderstorms and gusty winds reaching speeds of 30 to 50 kmph are likely in several areas. Recent heavy downpours have already caused widespread damage in Kozhikode district, specifically in Nadapuram and Perambra, where shops were flooded and vehicles were destroyed by falling trees during a localized mini-tornado. Authorities have advised the public to remain cautious, as waterlogging and lightning pose continuous threats in both coastal and hilly regions.