കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ ടിക്കറ്റ് നടപ്പിലാക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ച് കെഎസ്ആർടിസി. കെഎസ്ആർടിസിയിൽ ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരെ പുരുഷൻ/സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറൽ മാനേജർ നിഷാന്ത് എസ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
'ഇടിഎം ഉപകരണങ്ങൾ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരെ പുരുഷൻ/സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ശനിയാഴ്ച(09.05.2026) മുതൽ പ്രാബല്യത്തിൽ വരുത്തുന്നതാണ്. ഇതുപ്രകാരം, കണ്ടക്ടർമാർ ETM ഉപകരണങ്ങൾ ഉപയോഗിച്ച് വിതരണം ചെയ്യുന്ന ടിക്കറ്റില്‍ സ്ത്രീക്കാണോ പുരുഷനാണോ നല്‍കുന്നതെന്ന് രേഖപ്പെടുത്തേണ്ടതാണ്. ഇക്കാര്യം കൃത്യമായി പാലിക്കുന്നതിന് എല്ലാ ഡിപ്പോകൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
സ്ത്രീ യാത്രക്കാരുടെ എണ്ണം അറിയുക ആണ് നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി കോൺഗ്രസ് മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെഎസ്ആര്‍ടിസിയില്‍ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കും എന്നത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതിന് പിന്നാലെ തന്നെ എന്നുമുതൽ ഈ വാഗ്ദാനം പ്രാബല്യത്തിൽ വരുമെന്ന ചർച്ചകളും തുടങ്ങിക്കഴിഞ്ഞിരുന്നു.