കണ്ണൂരില്‍ പാമ്പുകടിയേറ്റ വയോധിക മരിച്ചു. പട്ടുവം സ്വദേശി നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെയാണ് മരണം. ഏപ്രില്‍ 24നാണ് നാരായണിക്ക് വീട്ടുവളപ്പില്‍ നിന്ന് പാമ്പിന്‍റെ കടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്നാണ് പറയുന്നത്. വിഷം നാഡീവ്യൂഹത്തെ ബാധിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് പട്ടുവം മുതുകട സ്വദേശിയായ നബീസ (70) പാമ്പുകടിയേറ്റ് മരിച്ചത്.
അതിനിടെ, തൃശൂര്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയിൽ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ധിഖിന്റെ വീടിനകത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് മൂർഖൻ പാമ്പ് വീടിനുള്ളിൽ കയറി കൂടിയത്. വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആർ.ആർ.ടി അംഗം അൻസാരി കൂളിമുട്ടം എത്തി പാമ്പിനെ പിടികൂടി. അഞ്ചടിയോളം നീളമുള്ള മൂർഖനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും.