Untitled design - 1

സംസ്ഥാനത്ത് യുഡിഎഫ് 101 സീറ്റുകളിൽ ലീഡ് ചെയ്യുന്ന പശ്ചാത്തലത്തിൽ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പാലക്കാട് വിജയിച്ച സ്ഥാനാര്‍ഥി രമേഷ് പിഷാരടി. കേരളത്തിന്റെ മഹവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തു നിർത്തിയതിന് നന്ദി പറയുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. വിശ്വസിച്ച നേതൃത്വത്തിന്, ഒപ്പം നിന്ന പ്രവർത്തകർക്ക്, ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച, പ്രാർത്ഥിച്ച സുമനസുകൾക്ക് എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.   

അതേസമയം, പരാജയം സമ്മതിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി രംഗത്തെത്തി. കേരളത്തിൽ ഉണ്ടായ വികസനപ്രവർത്തനങ്ങളും ഉറപ്പ് വരുത്തിയ ക്ഷേമപ്രവർത്തനങ്ങളും വോട്ടായി മാറിയില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ജനങ്ങളുടെ ഇടയിൽ തുടർന്ന് പരാജയത്തിൻ്റെ കാരണങ്ങൾ പരിശോധിക്കുമെന്നും പാർട്ടി ശക്തമായി തിരിച്ചു വരുമെന്നുമാണ് അദ്ദേഹം പറയുന്നത്. 

ഹരിപ്പാട് രമേശ് ചെന്നിത്തല, ആലത്തൂര്‍ ടി.എം. ശശി, തൃശൂരില്‍ രാജന്‍ പല്ലന്‍, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍, പാലായില്‍ മാണി സി.കാപ്പന്‍, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത്, തിരുവമ്പാടിയില്‍ സി.കെ.കാസിം, ചേലക്കരയില്‍ യു.ആര്‍.പ്രദീപ് എന്നിവര്‍ ജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23377 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല ജയിച്ചുകയറിയത്. 

26803 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്‍റെ ആലങ്കോട് ലീലാകൃഷ്ണനെ രാജന്‍ പല്ലന്‍ പരാജയപ്പെടുത്തിയത്. 54851 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത്. ഇത്തവണത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. 52907 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്. രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷമാണിത്. 

ആലത്തൂരില്‍ 8553 വോട്ടുകള്‍ക്കാണ് കെ.എം. ഫെബിനെ ടി.എം.ശശി തോല്‍പ്പിച്ചത്. 6741 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലിന്‍റോ ജോസഫിനെതിരെ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി കാസിം നേടിയത്. കല്‍പ്പറ്റയില്‍ ടി.സിദ്ദിഖ്, കൊടുങ്ങല്ലൂരില്‍ ഒ.ജെ.ജനീഷ്, അമ്പലപ്പുഴയില്‍ ജി.സുധാകരന്‍, പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ജയം ഉറപ്പിച്ചു. 29386 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ചേലക്കരയില്‍ യു.ആര്‍.പ്രദീപിന്‍റെ ജയം.  

ENGLISH SUMMARY:

Kerala election results show a significant lead for UDF, prompting gratitude from winning candidate Ramesh Pisharody. Conversely, former minister MM Mani acknowledges defeat and pledges to analyze the reasons behind LDF's performance.