toll-plaza

TOPICS COVERED

യാത്രക്കാരുമായി സംഘര്‍ഷം പതിവായ കോഴിക്കോട് പന്തീരാങ്കാവ് ടോള്‍പ്ലാസയില്‍ പുതിയ കരാറുകാരെ നിയമിച്ചു.  തര്‍ക്കം കാരണം ടോള്‍പ്ലാസയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുന്നത് സ്ഥിരമായതോടെയാണ് നടപടി. 

കണ്ണൂര്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ മലപ്പുറം, കരിപ്പൂര്‍ ഭാഗത്തേക്ക് പോകാന്‍ ആശ്രയിക്കുന്നത് ഈ ദേശീയപാത 66ആണ്. ജനുവരിയിലാണ് ടോള്‍ പിരിവ് തുടങ്ങിയത്. മൂന്ന് മാസം പിന്നിടുമ്പോള്‍ നിലവിലുള്ള കരാറുകാരെ മാറ്റി പുതിയ ആളുകളെ നിയമിച്ചിരിക്കുകയാണ്. ഇതാണ് കരാറുകാരെ മാറ്റാന്‍ കാരണം. ഫാസ്ടാഗ് ഇല്ലാതെ വരുന്നവരുമായി ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ തര്‍ക്കിക്കും. പിന്നെയത് സംഘര്‍ഷത്തിലേക്കെത്തും. ഫലം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. ഒരിക്കല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കുപോലും ഇടപെടേണ്ടി വന്നു. പ്രശ്നങ്ങള്‍ തുടര്‍ക്കഥയായതോടെയാണ്  കരാറുകാരായ ഹൈദരാബാദ്  കമ്പനിയെ മാറ്റിയത്. മുംബൈ അസ്ഥാനമായ ഹര്‍ഷ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പുതിയ കരാറുകാര്‍.

അതേസമയം കരാര്‍ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് പുതിയ കരാറുകാര്‍ പറയുന്നത്. ഗതാഗതക്കുരുക്കിന്‍റെ പേരില്‍ പ്ലാസയിലെ വനിത ജീവനക്കാരോട് പോലും ചില യാത്രക്കാര്‍ മോശമായാണ് പെരുമാറുന്നതെന്നും ഇവര്‍ പറയുന്നു. കരാറുകാരെ മാറ്റിയതിലൂടെയെങ്കിലും ദേശീയപാതയിലെ അടിക്കടിയുള്ള കുരുക്കഴിയുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.  

ENGLISH SUMMARY:

Panthirankavu toll plaza is implementing changes with new contractors to address persistent traffic congestion caused by disputes, aiming to alleviate hours-long blockages on National Highway 66. This move comes after a history of conflicts, particularly with vehicles lacking Fastag, leading to significant disruptions and even ministerial intervention