നിലമ്പൂർ എം.എൽ.എ ആയിരിക്കെ പി.വി. അൻവർ  നടത്തിയ വിവാദ ഫോൺവിളി കേസിൽ മുൻ മലപ്പുറം എസ്.പി. സുജിത് ദാസിന് അന്വേഷണ സമിതിയുടെ ക്ലീൻചിറ്റ്.  കേസുമായി ബന്ധപ്പെട്ട് സമിതിക്ക് മുൻപാകെ തെളിവുകൾ ഹാജരാക്കുന്നതിൽ പി.വി. അൻവർ പരാജയപ്പെട്ടതാണ് സുജിത് ദാസിന് അനുകൂലമായത്.

അന്വേഷണ സമിതിക്ക് മുൻപാകെ മൊഴി നൽകാൻ അൻവർ ഹാജരായില്ല. കൂടാതെ, വിവാദമായ സംഭാഷണം റെക്കോർഡ് ചെയ്ത ഫോൺ ഹാജരാക്കാനും പരാതിക്കാരൻ തയ്യാറായില്ല. പ്രാഥമിക തെളിവുകളുടെ അഭാവത്തിൽ സുജിത് ദാസിനെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ.

മലപ്പുറം എസ്.പി. ആയിരിക്കെ സുജിത് ദാസ് നടത്തിയ വെളിപ്പെടുത്തലുകളും ശബ്ദരേഖകളും പി.വി. അൻവർ പുറത്തുവിട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മലപ്പുറം ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് അൻവർ നൽകിയ പരാതി പിൻവലിക്കണമെന്ന് സുജിത് ദാസ് അപേക്ഷിക്കുന്ന തരത്തിലുള്ള ശബ്ദരേഖയായിരുന്നു അൻവർ പുറത്തുവിട്ടത്. 

ഇതിന് പിന്നാലെ സുജിത് ദാസിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനൊപ്പം സുജിത് ദാസിന് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണവും അൻവർ ഉന്നയിച്ചിരുന്നു.  

ENGLISH SUMMARY:

P.V. Anvar phone call controversy inquiry committee has given a clean chit to former Malappuram SP Sujith Das. The committee's decision favored Sujith Das due to P.V. Anvar's failure to provide evidence related to the case.