സംസ്ഥാനത്ത് പരക്കെ വേനല്‍മഴ. ഏഴ് ജില്ലകളില്‍കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാനിടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഞായറാഴ്ചവരെ സംസഥാനത്ത് മഴ തുടരും. കടുത്ത ചൂടിന് നേരിയ കുറവ് വന്നിട്ടുണ്ട്. പാലക്കാട് 38.7, കോഴിക്കോടും തൃശൂരും 37 കൊല്ലത്ത് 35.5 ഡിഗ്രി സെല്‍സ്യസ് വീതമാണ് ചൂട്. 39 മുതല്‍ 40 ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്ന താപനിലയിലാണ് ചെറിയ കുറവുണ്ടായിരിക്കുന്നത്.
വടകര ആയഞ്ചേരിയിൽ അങ്കണവാടി ഹെൽപ്പർക്ക് സൂര്യാതപമേറ്റു. അങ്കണവാടി ഹെൽപ്പർ എൻ.കെ. മോളിക്കാണ് പൊള്ളലേറ്റത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകി
അതേസമയം ഉത്തരേന്ത്യയിൽ കനത്ത ചൂടും ഉഷ്ണതരംഗവും തുടരുന്നു. ഡൽഹിയിൽ ഇന്ന് താപനില 42° സെൽസ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാനിൽ 44°C വരെയും കൂടും. ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ മുന്നറിപ്പുണ്ട്. കിഴക്കൻ, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.