സംസ്ഥാനത്ത് കടുത്ത ചൂടും ശക്തമായ വേനല്‍മഴും . മൂന്നുജില്ലകളില്‍ ഇന്നു രാത്രിവരെ ശക്തമായ മഴക്കുള്ള ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇടിമിന്നലിനും കാറ്റിനുമുള്ള ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. അതേസമയം കടുത്ത ചൂട് തുടരുകയാണ്. സൂര്യാതപത്തില്‍ ഒരുമരണം റിപ്പോര്‍ട്ട് ചെയ്തു.
ഇടുക്കി ജില്ലയിലെ വണ്ടിപെരിയാര്‍ മേഖലയിലാണ് കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം ഉണ്ടായത്. . പ്രദേശത്തെ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര പറന്നു പോയി. വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞുവീണു. ലക്ഷങ്ങളുടെ കൃഷിനാശവുമുണ്ടാന്നാണ് വിലയിരുത്തൽ. ജില്ലയുടെ മലയോരമേഖലയിൽ പല ഇടങ്ങളിലും വേനൽ മഴ ലഭിച്ചു. തിരുവനന്തപുരം കോട്ടയം ജില്ലകളിലും പരക്കെ മഴ പെയ്തു. പത്തനംതിട്ട കോട്ടയം എറണാകുളം ജില്ലകളില്‍ രാത്രിവരെ ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ , മണിക്കൂറില്‍ 50 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റ്, ഇടിമിന്നല്‍ എന്നിവക്ക് സാധ്യതയുണ്ട്.
അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മറ്റു ജില്ലകളില്‍ ഇടത്തരം മഴ ലഭിക്കും. കടുത്ത ചൂടും തുടരുകയാണ്. പാലക്കാട് 39.3 ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തി. കൊല്ലത്ത് 37, തൃശൂരില്‍ 37.2 , കോഴിക്കോട് 37.9 ഡിഗ്രി സെല്‍സ്യസ് വീതം ചൂട് അനുഭവപ്പെട്ടു.. കരിപ്പൂരിലെ സൈനുള്‍ ആബിദിന്‍റെ മരണകാരണം സൂര്യാതപമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. സൈനുള്‍രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു.
കാസർകോട് കാഞ്ഞങ്ങാട് കൗൺസിലർക്ക് സൂര്യാതപമേറ്റു. പത്തൊൻമ്പതാം വാർഡിലെ കൗൺസിലർ എൻ ഉണ്ണികൃഷ്ണനാണ് പൊള്ളലേറ്റത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവയാണ് സംഭവം. മൂന്നാം തീയതിവരെ സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന ദിവസങ്ങളിലും കടുത്ത ചൂടും തുടരാനാണ് സാധ്യത.