മലപ്പുറം കരുവാരകുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. മുപ്പത്തെട്ടുകാരൻ തരിശ് സ്വദേശി ചിറ്റണ്ടോടൻ ജംഷീറാണ് മരിച്ചത്. സ്ഥലത്ത് എത്തിയ നിലമ്പൂർ സൗത്ത് ഡി.എഫ്. ഒയും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.
കൽക്കുണ്ടിലെ വനമേഖലയോട് ചേർന്ന എസ്റ്റേറ്റുകളുള്ള ഭാഗത്ത് രാവിലെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ടാപ്പിങ് തൊഴിലാളി ജംഷീറിനെ സാരമായി പരുക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടാപ്പിങ്ങിനൊപ്പം മരക്കച്ചവടമുള്ള ജംഷീർ മരം നോക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.കാട്ടാനയുടെ ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും സ്ഥലവും പരിശോധിക്കാനുണ്ടെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.