കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. ‘റെസ്പോണ്‍സിബിള്‍ ഡ്രിങ്കിങ്ങ് പോലെ റെസ്പോണ്‍സിബിള്‍ കഞ്ചാവടിയും പ്രോത്സാഹിപ്പിക്കണം. കഞ്ചാവടിച്ച് ആരും നശിച്ച ചരിത്രമില്ല. കള്ളും വൈനും ബിയറും വ്യാപകമാക്കി ലഹരിമരുന്ന് ഉപയോഗം തടയണം. രാസലഹരി മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് ജീവിതത്തിലേക്ക് മടങ്ങിവരാൻ പറ്റാത്ത അവസ്ഥയാണെന്നും ബിജു പ്രഭാകർ ‘നേരേചൊവ്വേ’ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി
നംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളിൽ ഞെട്ടിക്കുന്ന അഴിമതികളാണ് നടക്കുന്നത്. 230 കോടി രൂപയുടെ റോഡ് നിര്‍മ്മാണക്കരാര്‍ ലഭിച്ച കമ്പനിക്ക് 65 കോടി രൂപയുടെ ലാഭം ഉണ്ടാകുന്ന തരത്തില്‍ പാറമട വ്യവസ്ഥകള്‍ മാറ്റിമറിച്ചെന്ന് ബിജു പ്രഭാകര്‍ വെളിപ്പെടുത്തി. ഇതിന്‍റെ ഫയല്‍ നോക്കിയതിന്റെ തൊണ്ണൂറ്റൊന്നാം ദിവസം അവിടെനിന്ന് തന്നെ മാറ്റി. സെക്രട്ടറിമാര്‍ ആറുമാസം ചായ കുടിക്കാന്‍ ആറു ലക്ഷം രൂപ ചെലവഴിച്ചത് വലിയ വാര്‍ത്തയായപ്പോള്‍ 65 കോടി രൂപ അടിച്ചുമാറ്റിയത് ആരും അറിയുന്നില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.
സാമൂഹികനീതി വകുപ്പില്‍ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് അഭിമുഖത്തില്‍ ബിജു വെളിപ്പെടുത്തിയത്. അവിഹിത ഗര്‍ഭമുള്ളവരെ അപ്പന്‍ഡിസൈറ്റിസ് എന്നു പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് കുട്ടികളെ ആരുമറിയാതെ മറ്റ് ദമ്പതികൾക്ക് കൈമാറും. ദത്തെടുക്കാന്‍ വരുന്നവരെ കുട്ടികളുമായി അടുക്കാന്‍ അനുവദിച്ച ശേഷം ആ കുട്ടികളെ ദത്ത് നല്‍കില്ലെന്നു പറഞ്ഞ് കൈക്കൂലി വാങ്ങുന്ന ക്രൂരതയും നടക്കുന്നുണ്ടെന്നും ബിജു പ്രഭാകർ പറഞ്ഞു.