പെരുമ്പാവൂരിൽ കോളേജ് വിദ്യാർത്ഥിനി അഞ്ജന പുഴയിൽ മുങ്ങി മരിച്ചതിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ അമ്മ. മകളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്ന ആവശ്യവുമായാണ് അമ്മ ബിന്ദു പൊലീസിനെ സമീപിച്ചത്.
പെരുമ്പാവൂർ കൂവപ്പടി ഇളമ്പകപ്പിള്ളി പനമഠം വീട്ടിൽ ബിജുവിന്റെയും ബിന്ദുവിന്റെയും മകൾ അഞ്ജന. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ ബി.എ ഹിസ്റ്ററി അവസാന വർഷ വിദ്യാർത്ഥിനി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അഞ്ജനയെ പെരിയാറിലെ ചെങ്ങൽ റെയിൽവേ പാലത്തിന് താഴെയുള്ള കടവിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവ് ബിന്ദു പൊലീസിൽ പരാതി നൽകി. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ആൺസുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് അഞ്ജന കൂട്ടുകാരോട് പറഞ്ഞിരുന്നു എന്നും ബിന്ദു . മകൾ ആത്മഹത്യ ചെയ്യില്ലെന്നുറപ്പാണെന്നും, സംഭവസമയത്ത് അഞ്ജനയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, മൊബൈൽ ഫോൺ പരിശോധിച്ചാൽ കൂടുതൽ സത്യങ്ങൾ പുറത്തുവരുമെന്നും ബിന്ദു.
അതേസമയം, പരാതിയിൽ ഉയർന്ന കാര്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, അന്വേഷണം കൂടുതൽ ഊർജിതമാക്കിയെന്നും പെരുമ്പാവൂർ പൊലീസ് അറിയിച്ചു.